
തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം 26 ന് ഉച്ചയ്ക്ക് രണ്ടിന് മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ചൂരല്‍മലയിലേയും മുണ്ടക്കയത്തിലേയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്ത കച്ചവടസ്ഥാപനത്തിന്‍റെ 40 ഉടമകള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ചടങ്ങില്‍ കൈമാറും. ഇവര്‍ പ്രിയങ്കഗാന്ധിയെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രിയങ്കഗാന്ധിയുടെ സഹായം. 3.24 ഏക്കര്‍ സ്ഥലമാണ് രജിസ്റ്റര്‍ ചെയ്തത്. 2.18 ഏക്കര്‍ സ്ഥലത്തിന്‍റെ രജിസ്ട്രേഷന്‍ ഈ ആഴ്ചയില്‍ നടക്കും.
5.42 ഏക്കറിലായിട്ടാണ് 50 വീടിന്‍റെ നിര്‍മ്മാണം നടക്കുക. ആറുമാസത്തിനുള്ളിൽ 50 വീട് നിർമ്മിച്ചു നൽകും. മൂന്നര ഏക്കർ സ്ഥലം വാങ്ങിയതിന് 3 കോടി രൂപ ചെലവായി. ഒരു വീട് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. യൂത്ത് കോൺഗ്രസ് വീട് നിര്‍മാണത്തിനായി ഒരു കോടി രൂപ നൽകി. ഒരു വീടിന്‍റെ ഉടമയ്ക്ക് എട്ട് സെന്‍റ് സ്ഥലം നല്‍കും. 1100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഒരു വീട് നിര്‍മ്മിക്കുക. ഇതിന്‍റെ തുടര്‍ച്ചയായി മേപ്പാടി പഞ്ചായത്തിലെ ഏഴാഞ്ചിറ പ്രദേശത്ത് അഞ്ച് ഏക്കര്‍കൂടി സ്ഥലം ഏറ്റെടുത്ത് 50 വീടിന്‍റെ നിര്‍മ്മാണവും ആരംഭിക്കും.
ദുരിതബാധിതരായ ആളുകള്‍,പാടിയില്‍ താമസിച്ചിരുന്നവര്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട ദുരിതബാധിതര്‍ എന്നിവരാണ് വീടിന്‍റെ ഗുണഭോക്താക്കള്‍. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണിന്‍റെ ഘടനാ പരിശോധന പൂര്‍ത്തിയായി. നിര്‍മ്മാണ പ്രദേശത്തെ നീരൊഴുക്ക് സംബന്ധിച്ച പഠനം കഴിഞ്ഞു. എന്‍വയോണ്‍മെന്‍റ് എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള വീടുകളായിരിക്കും കൈമാറുക. 26 ന് 2.30 ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളും വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കൊണ്ടുവന്ന ഇളവുകള്‍ കോണ്‍ഗ്രസ് ഭൂമി ഏറ്റെടുത്തപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസപ് വ്യക്തമാക്കി. വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam