
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിതയായ സിസ്റ്റർ റാനിറ്റ്. സഭ വിട്ട് പോയാൽ മഠം ചാടി കന്യാസ്ത്രീയെന്ന പേര് കിട്ടുമെന്ന് ഭയന്നാണ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്ന് നിരന്തരം പീഡനം നേരിട്ടിട്ടും പുറത്ത് പറയാത്തതിരുന്നതെന്നും സിസ്റ്റർ റാനിറ്റ് വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടിവ് എഡിറ്റർ വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് സിസ്റ്റർ റാനിറ്റ് 8 വർഷം അനുഭവിച്ച യാതനകൾ തുറന്ന് പറഞ്ഞത്. പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന ചോദ്യം ഉയർന്നു. ഭയംകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും റാനിറ്റ് പറയുന്നു.
ഒരു കന്യാസ്ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്നാൽ അന്ന് താൻ സഭയിൽ നിന്ന് ഇറക്കപ്പെടും. സഭ വിട്ട് പോയ പലരുടെയും അനുഭവം എനിക്ക് നേരിട്ട് അറിയാം. 'മഠം ചാടി' എന്ന പേരിലാണ് പിന്നീട് അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും നാണക്കേടാണ്. ചാരിത്ര്യ ശുദ്ധി പോയെന്ന് എനിക്ക് പറയാൻ ആകുമായിരുന്നില്ല, ഞാനായി വളർത്തിക്കൊണ്ട് വരുന്ന മക്കളോട് വേണം ഇത് പറയാൻ. ഒരിക്കലും അമ്മക്ക് മക്കളുടെ മുന്നിൽ ഇത് പറയാനാവില്ല. ആ ഭയം കൊണ്ടാണ് ആദ്യം ഇത് പുറത്ത് പറയാതെ ജീവിച്ചത്.
മഠത്തിനുള്ളിൽ എന്ത് സംഭവിക്കുന്നു എന്ന് പുറംലോകത്ത് അറിയിക്കാതെ, ചിരിച്ചുകൊണ്ട്, മാന്യമായി വസ്ത്രമണിഞ്ഞ് പുറത്തിറങ്ങി നടക്കേണ്ടി വരുന്ന അവസ്ഥ ആർക്കും പറഞ്ഞാൽ മനസിലാകില്ല- സിസ്റ്റർ പറയുന്നു. എല്ലാം ഉള്ളിലൊതുക്കി മഠത്തിൽ കഴിയേണ്ട സാഹചര്യമായിരുന്നു. പല മഠത്തിലും വേറെ ചിലർക്കും സമാനമായ അനുഭങ്ങളുണ്ട് എന്നും സിസ്റ്റർ റാണിറ്റ് പറഞ്ഞു. നിരവധി പേരുടെ ദുരനുഭവം തനിക്ക് അറിയാം. എല്ലാ സത്യങ്ങളും പുറത്ത് പറയാനാവില്ല. തുറന്ന് പറഞ്ഞതിന്‍റെ പേരിൽ ചിലർ അനുഭവിച്ച് കൊണ്ടിരിക്കുന്നത് നേരിട്ട് കാണുന്ന വ്യക്തിയാണെന്നും സിസ്റ്റർ പറഞ്ഞു.
ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയി. മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ബാക്കിയുള്ള ഞങ്ങൾ മൂന്ന് പേർ കഴിയുന്നത്. സഭ നേതൃത്വത്തിന്റെ നിശബ്ദതയാണ് ഞങ്ങളെ തെരുവിലേക്ക് എത്തിച്ചത്. പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി. കുടുംബത്തെയും കന്യാസ്ത്രീകളെയും ബിഷപ് ഫ്രാങ്കോ കള്ളക്കേസിൽ കുടുക്കാൻ നോക്കി. ബിഷപ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന കന്യാസ്ത്രീകൾ മഠത്തിൽ ഉണ്ടായിരുന്നു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം വരെ നടക്കുന്നുണ്ട്. രൂപതയിൽ നിന്നോ ഫ്രാങ്കോയിൽ നിന്നോ ഒരു രൂപ കൈപറ്റിയിട്ടില്ല എന്നും സിസ്റ്റർ വെളിപ്പെടുത്തി.
അഭിമുഖത്തിന്‍റെ പൂർണരൂപം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam