
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ സുഗമമായി എത്തുന്നതിനായി സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം പോളിങ് ശതമാനം കുറയാതിരിക്കാനും എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഇങ്ങനെയൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ഊബർ ആപ്പിലൂടെ കാർ, ഓട്ടോ, അല്ലെങ്കിൽ ബൈക്ക് എന്നീ വിഭാഗങ്ങളിൽ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. വോട്ടറെ പിക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നും 2 കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണ്ണമായും സൗജന്യമായിരിക്കും. 2 കിലോമീറ്ററിന് ശേഷമുള്ള യാത്രയ്ക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത തുക നൽകേണ്ടി വരും. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, ഊബർ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam