അങ്കണവാടി മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ സ്മാർട്ട് ആവുന്നതാണ് നവകേരളം: വൃത്തിയിലും സ്മാര്‍ട്ട്, ഈടാക്കിയത് കനത്ത പിഴയെന്ന് മന്ത്രി

Published : Sep 28, 2025, 05:44 PM IST
MB Rajesh

Synopsis

തൃക്കാക്കരയിൽ പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി രാജേഷ്, ഡിജിറ്റൽ സാക്ഷരതയിലും സ്മാർട്ട് ക്ലാസ് മുറികളിലും കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു.

തൃക്കാക്കര: അങ്കണവാടി കുട്ടികൾ മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ ഡിജിറ്റലായി സ്മാർട്ടാകുന്ന കേരളമാണ് നവകേരളമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ പൂർത്തീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന കുട്ടികൾക്ക് നല്ല സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്നതാണ് സർക്കാർ സമീപനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരസഭയുടെ 2024-2025, 2025-2026 സാമ്പത്തിക വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ അങ്കണവാടി കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഡിജിറ്റൽ കേരളം: 45,000 ക്ലാസ് മുറികൾ സ്മാർട്ട്

കേരളത്തിലെ സ്കൂളുകൾ മുതൽ അങ്കണവാടികൾ വരെ ഇന്ന് സ്മാർട്ടാണ്. സംസ്ഥാനത്ത് 45,000 ക്ലാസ് മുറികൾ സ്മാർട്ടായി കഴിഞ്ഞു. പഴയ ബ്ലാക്ക് ബോർഡുകൾക്ക് പകരം സ്മാർട്ട് ബോർഡുകൾ, ഫാൻ, ടൈൽ വിരിച്ച ക്ലാസ് മുറികൾ, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠന രീതികൾ എന്നിവയാണ് ഇന്ന് കുട്ടികൾക്ക് ലഭിക്കുന്നത്.

ഏറ്റവും കൂടുതൽ ക്ലാസ് മുറികൾ സ്മാർട്ടായതും 96 ശതമാനം സ്കൂളുകളിലും ഇൻ്റർനെറ്റ് സൗകര്യവുമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം, ഓഗസ്റ്റിൽ ഇന്ത്യയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യത്തെ സംസ്ഥാനമായി മാറി. ജില്ലയിലെ അശമന്നൂർ പഞ്ചായത്തിലാണ് 104 വയസ്സുള്ള അബ്ദുല്ല മൗലവി ബാഖവി ഡിജിറ്റൽ സാക്ഷരത നേടിയത്.

മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് കനത്ത പിഴ: 8.55 കോടി രൂപ ഈടാക്കി

എല്ലാ മേഖലയിലും എന്നപോലെ വൃത്തിയുടെ കാര്യത്തിലും നമ്മൾക്ക് സ്മാർട്ടായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. "സ്മാർട്ടാവുന്നത് നല്ലതാണ്, പക്ഷേ വൃത്തിയാവുന്നതും അത്യാവശ്യമാണ്," മന്ത്രി കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി തുടരും. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിന് ചുമത്തിയ പിഴ 8 കോടി 55 ലക്ഷം രൂപയാണ്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ 9446700800 എന്ന നമ്പറിൽ വീഡിയോയോ ഫോട്ടോയോ അയക്കാം. ഇത്തരത്തിൽ ലഭിച്ച പരാതികളിലൂടെ മാത്രം 61 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ, പിഴയായി ലഭിക്കുന്ന തുകയുടെ നാലിലൊന്ന് (25%) വീഡിയോ അയക്കുന്ന വ്യക്തിക്ക് ലഭിക്കും.

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷയായ ചടങ്ങിൽ വൈസ് ചെയർമാൻ ടി ജി ദിനൂപ്, ഡിവിഷൻ കൗൺസിലർ സൽമ ഷിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ വർഗീസ് പ്ലാശ്ശേരി, റസിയ നിഷാദ്, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ എ എ ഇബ്രാഹിം കുട്ടി, ഇ പി കാദർക്കുഞ്ഞ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് ഷിജു തുടങ്ങിയവർ പങ്കെടുത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം