
ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ദൈവത്തിന്‍റെ പണം മോഷ്ടിക്കാൻ മടിയില്ലാത്ത ആളുകൾ ദേവസ്വം ബോർഡിലേക്ക് വരുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നതെന്നും ജി സുധാകരൻ ആരോപിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രസ്താവനകളിൽ കൂടുതൽ പക്വത കാണിക്കണമെന്നും സുധാകരൻ വിമര്‍ശിച്ചു. ദേവസ്വം ബോർഡിന്‍റെ കാലാവധി ആദ്യം രണ്ട് വര്‍ഷമാക്കി. ഇപ്പോ നാലുവർഷം ആക്കാനാണ് ശ്രമം. എന്തുകൊണ്ട് മാറ്റിയെന്ന് ചിന്തിക്കണം. എന്തിനാണ് രണ്ട് വർഷമാക്കി ചുരുക്കിയത് എന്ന് മനസിലാക്കണം. കാലാവധി കൂടുമ്പോൾ അഴിമതിക്ക് അവസരം കൂടുമെന്നും ജി സുധാകരൻ പറഞ്ഞു. അഞ്ചു വർഷം കൊടിമരം പുറത്ത് കൊണ്ടുപോയി എന്ന് ബോർഡ് പ്രസിഡന്‍റ് പറയുന്നു. അങ്ങനെ പറയാമോയെന്ന് പ്രസിഡന്‍റ് ചിന്തിക്കണം. പ്രസ്ഥാനമാണ് അയാളെ അവിടെ വെച്ചത്. മുൻപ് കോണ്‍ഗ്രസുകാരനായിരുന്നു. സിപിഎമ്മിനെതിരെ മത്സരിച്ചയാളാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഞങ്ങൾക്കൊപ്പം വന്നു. തുടര്‍ന്ന് പ്രസിഡന്‍റ് സ്ഥാനം നൽകി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രസ്താവനകളിൽ സൂക്ഷിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് ആണ് കേട്.
മുഖ്യമന്ത്രിയെ പോലും ആക്ഷേപിക്കുന്ന തലത്തിൽ പ്രസ്താവനകൾ വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പുറത്ത് വന്ന വന്നതു കൊണ്ടാണ് പ്രശാന്തിന് സ്ഥാനം കിട്ടിയത്. അപ്പുറത്തായിരുന്നെങ്കിൽ കിട്ടില്ലായിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സർക്കാരിന്‍റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും ജനങ്ങൾക്ക് വിശ്വാസമുള്ളതവുമായ സമഗ്രമായ അന്വേഷണം വേണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം വേണം. എല്ലാ അപവാദങ്ങളെയും കാറ്റിൽ പറത്തുന്ന ശക്തമായ തീരുമാനങ്ങളും സമഗ്രമായി അന്വേഷണമാണ് വേണ്ടത്. അത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജി സുധാകരൻ പറഞ്ഞു.
2006ലാണ് താൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തത്. മൂന്നര വർഷം വകുപ്പ് കൈകാര്യം ചെയ്തു. പിന്നീട് കടന്നപള്ളിക്ക് കൈമാറി. ഫ്യൂഡൽ ദുരാരാചാരങ്ങള എതിർത്തു. ദേവസ്വം ഉദ്യോഗസ്ഥരിൽ അഴിമതിക്കാർ ഉണ്ടായിരുന്നു. യാതൊന്നിനും കണക്ക് ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. കാണിക്കയുടെ കാര്യത്തിലും കണക്ക് ഉണ്ടായിരുന്നില്ല. തന്‍റെ കാലത്താണ് ആരോപണങ്ങളുടെ പേരിൽ ദേവസ്വം ബോർഡ് പിരിച്ചുവിട്ടത്. ദേവസ്വം അന്ന് പ്രധാന വകുപ്പല്ലായിരുന്നു. തന്‍റെ കാലത്താണ് അത് പ്രധാന വകുപ്പായത്. ദുരാചാരങ്ങൾക്കെതിരെ അന്നു നിലപാട് എടുത്തു. നിയമ ഭേദഗതി കൊണ്ടുവന്ന് സ്ത്രീസംവരണം ഉറപ്പാക്കി. മന്ത്രിയായി ശബരിമലയിൽ പോയി സാഷ്ടാംഗം പ്രണമിക്കണമെന്നില്ല. അത് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവിടെ എന്ത് ചെയ്തു എന്നാണ് നോക്കണ്ടത്. വിശ്വാസി ആണേൽ അങ്ങനെ ചെയ്യാം. കടകംപള്ളിക്ക് അവിടെ പോയി ചെയ്യാം. ജി. സുധാകരന് അത് പറ്റില്ല. വിശ്വാസമുണ്ട്, പ്രപഞ്ചശക്തിയിലാണ് തന്‍റെ വിശ്വാസം. അന്ന് തനിക്ക് വലിയ പിന്തുണയാണ് ജനങ്ങൾ നൽകിയത്. ദേവസ്വം മന്ത്രി ഭക്തർക്ക് വേണ്ടത് ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ശബരിമലയിൽ ചെയ്ത കാര്യങ്ങളിൽ എൻഎസ്എസിന്‍റെ സ്ത്രീ സംഘടന തന്നെ അഭിനന്ദിച്ചു. ട്രോഫി നൽകി മറ്റു സമുദായങ്ങളും അംഗീകരിച്ചു. പമ്പ നദി ശുചീകരിച്ചു. കോടിക്കണക്കിന് പണമാണ് ശബരിമലയിലെത്തുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അഴിമതി നടക്കുമെന്നും ജി സുധാകരൻ പറഞ്ഞു.