
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയൻ്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറിൽ നിന്ന് കോൾ വന്നിട്ടില്ലെന്നാണ് ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വിളിച്ചു എന്ന പറയുന്നതിന് രണ്ടാഴ്ച മുമ്പ് ആലപ്പുഴയില്‍ വരുമ്പോള്‍ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു. അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഒന്നും അറിയിച്ചില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേര്‍ക്കുന്നു. മൂന്ന് തവണ വിളിച്ചെന്നായിരുന്നു മുഖ്യമന്ത്രിയും അവകാശവാദം. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജി സുധാകരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്നാണ് പിണറായി വിജയൻ്റെ പ്രതികരണം. മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും പാര്‍ട്ടി നിബന്ധനകള്‍ക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലാണെന്നും പിണറായി വിജയൻ പറഞ്ഞു. ‘’വാര്‍ത്തകള്‍ വന്നപ്പോള്‍ സുധാകരനെ വിളിച്ചു. ആദ്യം എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോള്‍ എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും കിട്ടാതായതോടെ മനപ്പൂര്‍വം എടുക്കാതിരിക്കുന്നതാണെന്ന് മനസിലായി. അദ്ദേഹവുമായി സംസാരിക്കുന്നതിനായി ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ചു. നാസര്‍ സുധാകരനോട് മുഖ്യമന്ത്രി വിളിച്ചിരുന്ന കാര്യം പറഞ്ഞപ്പോള്‍ വിളിച്ചില്ലെന്നാണ് സുധാകരൻ മറുപടി നൽകിയത്. മുഖ്യമന്ത്രിയെ കണക്ട് ചെയ്ത് തരാമെന്ന് നാസര്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും വിളിച്ചോളാമെന്നുമാണ് സുധാകരൻ പറഞ്ഞത്. ഇടപെട്ടില്ലെന്ന് പറയുന്നത് കള്ളമാണ്.'' പിണറായി വിജയന്‍റെ വാക്കുകള്‍.
പ്രായ പരിധിയടക്കം പൊതുമാനദണ്ഡങ്ങളുടെ പേരിലെ സ്ഥാനമാറ്റം ഒരിക്കലും ആരോടുമുള്ള അവഗണനയല്ല. ഏറ്റവും അധികം അംഗീകരിക്കപ്പെട്ട ആളുകളിൽ ഒരാളാണ് ജിസുധാരൻ. എല്ലാ ഘട്ടത്തിലും മികച്ച പരിഗണന നൽകി. ആലുപ്പുഴയിലെ പാർട്ടി വേദികളിൽ സഹകരണം ഉറപ്പാക്കി. പാർട്ടി ഓഫീസിൽ പ്രത്യേകം മുറി നൽകി. സ്ഥാനമാറ്റം സ്വാഭാവികമാണെന്നും അത് മനസിലാക്കാൻ കഴിയാത്ത ആളാണ് സുധാകരനെന്ന് കരുതുന്നില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam