
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ ജി.സുധാകരനെതിരെ വിമര്‍ശനം. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ അരൂരിലുണ്ടായ പരാജയത്തിലാണ് പാര്‍ട്ടി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ വിമര്‍ശനത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി നടത്തിയ പൂതനാ പരാമര്‍ശം എല്‍ഡിഎഫിന് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ കുറച്ചെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കുട്ടനാട്ടില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗമാണ് ഈ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ ഈ വിമര്‍ശനം മറുപടി പ്രസംഗത്തില്‍ ജി.സുധാകരന്‍ തള്ളി.
അരൂരിലെ സംഘടനാ ദൗര്‍ബല്യമാണ് സിറ്റിംഗ് സീറ്റിലെ പരാജയത്തിന് കാരണമെന്നാണ് ജില്ലാ കമ്മിറ്റിയിലുണ്ടായ പൊതുവിലയിരുത്തല്‍. വിവിധ പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയതായും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അരൂരില്‍ നിര്‍ണായക ശക്തിയായ എസ്എന്‍ഡിപി യോഗത്തിന്‍റെ താത്പര്യം അവഗണിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായെന്നും മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ വലിയ അളവില്‍ യുഡിഎഫിലേക്ക് ചോര്‍ന്നെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam