
ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിലുറച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചു. ആര്‍ നാസര്‍ ജി സുധാകരനോട് സംസാരിച്ചെങ്കിലും അതൃപ്തി തുടരുകയാണ്. തന്‍റെ പ്രതിഷേധം നാസറിനോട് സുധാകരൻ പറഞ്ഞതായാണ് വിവരം. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നും സുധാകരൻ ആവര്‍ത്തിച്ചു. ജി സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടേക്കും. സംസ്ഥാന നേതാക്കള്‍ ജി സുധാകരനുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് ഇനി പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാര്‍ട്ടി വിടുകയാണെന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.
പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവും സുധാകരൻ നടത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും. നിയമ സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി സുധാകരന്‍റെ കടന്നാക്രമണം. വാർത്താ സമ്മേളനത്തിലെ എം വി ഗോവിന്ദന്‍റെ പരാമർശം പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിനുപിന്നാലെയാണ് അനുനയ നീക്കത്തിന്‍റെ ഭാഗമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസര്‍ സുധാകരനെ ഫോണിൽ വിളിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam