
തൃശ്ശൂർ: തൃശ്ശൂർ എംജി റോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ഐശ്വര്യയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ ജീവനക്കാരിയായിരുന്ന ഐശ്വര്യ വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണുവും ഐശ്വര്യയും വിവാഹ മോചിതരാണ്. ഇരുവർക്കും ആദ്യ ബന്ധത്തിൽ ഓരോ കുട്ടികളുണ്ട്. തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യാൻ തുടങ്ങിയ ശേഷം യുവതി, ബന്ധത്തിൽ നിന്ന് പിൻമാറുന്നതായി വിഷ്ണുവിന് സംശയം തോന്നി. ഇക്കാര്യം സംസാരിക്കാൻ വേണ്ടിയാണ് വൈകീട്ട് ഹോട്ടലിൽ എത്തിയത്. സംസാരത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിലും ദേഹത്തും കുത്തി. വിഷ്ണു ബാർബർ ഷോപ്പ് നടത്തിപ്പുകാരനാണ്. ഷേവിങ്ങിന് ഉപയോഗിക്കുന്ന കത്തിയാണ് ആക്രമിക്കാൻ ഉപയോഗിച്ചത്.
യുവതി നിലവിളിച്ചതോടെ അടുത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ കീഴ‍്‍പ്പെടുത്തി. പ്രതിയെ പൊലീസിന് കൈമാറി. തൃശ്ശൂർ ഈസ്റ്റ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ പരിക്ക് സാരമുള്ളതല്ല. ആക്രമണത്തിനിടെ യുവാവിനും പരിക്കേറ്റു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam