
കൊച്ചി: തൃക്കാക്കര തെങ്ങോടിൽ പരിക്കുകളോടെ ആശുപത്രിയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ(child girl injured) ആരോഗ്യനില അതീവ ഗുരുതരം(health condition is very critical). തലച്ചോറിൽ രക്തസ്രാവം ഉണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടുമുണ്ട്. രക്തധമനികളിൽ രക്തം കട്ട പിടിച്ച അവസ്ഥയിലാണ്. കഴുത്തിന്റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധന റിപ്പോർട്ട് പറയുന്നു.
കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകൻ്റെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. മൊഴി എടുക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.മകനും സമാനമായ മർദനം ഏറ്റിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആണിത്. ഇവർ ഒരുമിച്ചാണ് ഫളാറ്റിൽ കഴിഞ്ഞിരുന്നത്
ഇതിനിടെ സംഭവത്തില്‍ ദുരൂഹതകള്‍ ഏറിയെന്ന് പൊലീസ്.സൈബർ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ഇവർക്കൊപ്പം താമസിക്കുന്ന ആന്‍റണി ടിജിന്‍ കാക്കാനാട്ട് ഫ്ലാറ്റ് വാടകക്കെടുത്തത്.കുഞ്ഞിനെ ആശുപത്രിയിലാക്കിയശേഷം ഇയാളും കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയും പുലര്‍ച്ചെ രണ്ട് മണിക്ക് ബാഗുകള്‍ എടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് വ്യക്തമാക്കി
പ്രതികരിക്കാന‍് കഴിയാതെ ഒരു പിഞ്ചു കുഞ്ഞ്. പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കുന്ന അമ്മയും അമ്മൂമ്മയും. ദുരൂഹതകള്‍ ഉയര്‍ത്തി സഹോദരിയും പങ്കാളിയും. ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ തല പുകയ്കുകയാണ് പൊലീസ്. കൃത്യം ഒരു മാസം മുമ്പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം ഫ്ലാറ്റ് വാടകക്ക് എടുക്കുന്നത്. സൈബർ പൊലീസ് ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയതെന്ന് ഫ്ലാറ്റ് ഉടമ അബ്ദുറഹ്മാന്‍ പറഞ്ഞു,ഭാര്യ ,ഭാര്യ സഹോദരി, മക്കൾ ,അമ്മൂമ്മ എന്നിവര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു. പക്ഷെ പിന്നീട് ഇയാളെ കുറിച്ച് പല സംശയങ്ങളും ഉയർന്നെന്ന് ഫ്ലാറ്റ് ഉടമ പറഞ്ഞു
സമീപത്തെ ഫ്ലാറ്റിലുള്ളവരുമായി ഒരു ബന്ധവും ഇവർക്കുണ്ടായിരുന്നില്ല. സ്ത്രീകൾ ആരും ഫ്ലാറ്റിന് വെളിയിൽ ഇറങ്ങാറില്ലായിരന്നു. സഹോദരിയുടെ മകന്‍ മാത്രം മറ്റു കുട്ടികളുമായി കളിക്കാനെത്തും. അമേരിക്കയില്‍ നിന്നാണ് കാക്കാനാട്ടെക്ക് എത്തിയതെന്നാണ് മകൻ മറ്റുകുട്ടികളോട് പറഞ്ഞിരുന്നത്.
രണ്ടരവയസ്സുകാരിയെ ആശുപത്രിയില്‍പ്രവേശിപ്പിച്ച ഞായറാഴ്ച വൈകിട്ട് മുതല്‍ സംശയാസ്പദമായ കാര്യങ്ങളാണ് ഫ്ലാറ്റില്‍ നടന്നതെന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നു.വൈകിട്ട് ആറരയോടെ ആൻറണി ബൈക്കില് പുറത്ത് പോകുന്നു. പിന്നീട് ഒരു പാക്കറ്റുമായി തിരികെയത്തുന്നു
അൽപസമയത്തിന് ശേഷം ആന്റണിയും മകനും കാറിൽ പുറത്തേക്ക്. പിന്നീട് എട്ടരയോടെ കുഞ്ഞിനെയും കൈകളിലേന്തി അമ്മയും അമ്മൂമ്മയും പുറത്തേക്ക്.കുഞ്ഞിന്‍റെ നെറ്റിയില്‍ ബാന്‍ഡേജ് പോലെ കാണാം.താഴെ എത്തുമ്പോഴേക്കും കാറുമായി ആന്‍റണി എത്തുന്നു.
പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് കോലഞ്ചേരി മെഡിക്ല് മിഷന്‍ ആശുപ്രതിയിലേക്കുമാണ് ഇവര്‍ കുഞ്ഞുമായി പോയത്. കോലഞ്ചേരി മെഡിക്കൽ മിഷനിലെത്തുന്നത് രാത്രി 11ന്. പിന്നീട് ആന്‍റണി ,അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഫ്ലാറ്റിൽ തിരിച്ചെത്തുന്നത് പുലര്‍ച്ചെ രണ്ട് മണിക്ക്. ഇരുപത് മിനുട്ടിനുള്ളിൽ സാധനങ്ങള്‍ പാക്ക് ചെയ്ത് ഇവർ പുറത്തിറങ്ങുന്നതാണ് പിന്നീട് കാണുന്നത്.
സംഭമറിഞ്ഞ് ഫ്ലാറ്റ് ഉടമ ബന്ധപ്പെട്ടപ്പോള്‍ താന്‍ ആശുപത്രയിലുണ്ടെന്നാണ് ആന്റണി പ്രതികരിച്ചത്. പക്ഷെ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും മാത്രമാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. കുറെ നാളായി ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണ് സഹോദരിമാര്‍. മൂത്ത സഹോദരിയുടെ പങ്കാളിയാണ് ആന്‍റണിയെന്നും പൊലീസ് പറയുന്നു. മുമ്പ് പള്ളിക്കര എന്ന സ്ഥലത്താണ് ഇവർ വാടകക്ക് കഴിഞ്ഞിരുന്നത്. അന്ന് ഫ്ലാറ്റു ഉടമയുമായി ഉടക്കിയ ശേഷമാണ് കാക്കാനാട് എത്തുന്നത്.
അതേസമയം എറണാകുളം ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റ് ഇന്ന് ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ ആരോഗ്യനില ചോദിച്ചറിയും. കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതിൽ അമ്മയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സ൦രക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.
കുട്ടി സ്വയം ഏൽപിച്ച പരിക്കെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള മൊഴി അമ്മ ആവർത്തിക്കുകയാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭർത്താവും സംഭവമുണ്ടായ ശേഷം വീട് വിട്ട സാഹചര്യത്തിൽ ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ഡോക്ടർമാരുടെ മൊഴി നിർണായകമായി, അമ്മയ്ക്കെതിരെ കേസെടുത്തു
തൃക്കാക്കര തെങ്ങോടിൽ ഗുരുതര പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ചുമതലയുള്ള അമ്മ, ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന് മുറിവേറ്റിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പരിക്കുകൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ഡോക്ടർമാ൪ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുഞ്ഞിന് തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേറ്റ പാടുകളും വലതു കൈയ്ക്ക് ഒടിവുമുണ്ട്. വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. കുഞ്ഞിന്റെ പരിക്കിനെ പറ്റി അമ്മയുടെയും അമ്മൂമ്മയുടെയും മൊഴിയിൽ വൈരുദ്ധ്യമുണ്ട്. കുട്ടിയ്ക്ക് ഹൈപ്പർ ആക്ടിവിറ്റി പ്രശ്നമെന്നാണ് അമ്മയുടെ മൊഴി. കളിക്കുന്നതിനിടെ സംഭവിച്ച പരിക്കാണെന്നും ഇവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുപോയപ്പോഴുണ്ടായ പരിക്കെന്നാണ് അമ്മൂമ്മയുടെ മൊഴി. രണ്ട് പേരും മൊഴികളിൽ ഉറച്ചുനിൽക്കുകയാണ്. പരിശോധിച്ച ഡോക്ടർമാർ രണ്ട് പേരുടെയും മൊഴികളിൽ അവിശ്വാസം രേഖപ്പെടുത്തി.
കുഞ്ഞിനേറ്റ പരിക്കിൽ ചിലതിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞ് സ്വയം വരുത്തുന്ന പരിക്കുകളുടെ ലക്ഷണങ്ങളല്ല മുറിവുകൾക്കുള്ളത്. അമ്മയുടെ ബന്ധുക്കളുടെ മ൪ദ്ദനമാണോ പരിക്കിന്റെ കാരണമെന്ന് സ൦ശയം ഉയർന്നിരിക്കുന്നത്. അമ്മയുടെ സഹോദരിയെയും ഇവരുടെ ഭർത്താവിനെയും കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം.
രണ്ടര വയസ്സുകാരിയുടെ പരിക്ക്: ചികിത്സ വൈകിപ്പിച്ചതിന് അമ്മക്കെതിരെ കേസ്
കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടർമാർ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രാത്രിയിൽ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏൽപ്പിച്ച പരിക്കാണ് എന്നാണ് അമ്മ നൽകുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോൾ പൊള്ളിയെന്നാണ് അവർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam