
കോഴിക്കോട്: തിരുവനന്തപുരം സ്വർണ്ണ കളളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപി. കോഴിക്കോട് യുവമോർച്ച മാർച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തിൽ പ്രതിഷേധിച്ച് നാളെ ബിജെപി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു. കൊവിഡിൻ്റെ മറവിൽ ഇത്തരം പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിൻ്റ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി രാജി വെക്കുന്നത് വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
സമരം ചെയ്യുന്നവർ കൊവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജൻ്റെ ഭീഷണി. ജനകീയ സമരത്തെ മന്ത്രി അവഹേളിക്കുകയാണ്. സമാധാനപരമായി നടക്കുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നവരാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത്. കൊവിഡ് കാലത്തെ അഴിമതി നടത്താനും കള്ളക്കടത്തിനുമുള്ള സമയമാക്കി മാറ്റിയത് സർക്കാരാണ്. സർക്കാർ സ്വയം അഴിമതി നടത്തുകയും കള്ളക്കടത്തുകാർക്ക് ഒത്താശ നൽകുകയും ചെയ്യുന്നു. കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം സിപിഎമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കിയെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam