
തിരുവനന്തപുരം: നയതന്ത്രബാഗ് വഴിയുള്ള വിവാദ സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവിശങ്കറിന് സസ്പെൻഷൻ. മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് കണ്ടെത്തിയതായും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു, വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിലെ പ്രതികളുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് പിന്നാലെയാണ് നടപടി. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ പ്രധാന കണ്ടെത്തൽ. ഐടി വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങളിലും ക്രമക്കേടുള്ളതായുള്ള സൂചനയും മുഖ്യമന്ത്രി നൽകി.വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. സംസ്ഥാന പൊലീസാണ് അന്വേഷണം നടത്തുന്നത്. ബന്ധപ്പെട്ട സ്ഥാപനം നൽകിയ പരാതിയിലാണ് അന്വേഷണമെന്നും റിപ്പോർട്ട് സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും നേരത്തെ ചർച്ചനടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനുമായുള്ള ബന്ധത്തിൻറെ പല തെളിവുകളും പുറത്തുവന്നിട്ടും ശിവശങ്കരനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് വരെട്ടെ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്.
മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന സമ്മർദ്ദവും പ്രതിപക്ഷപ്രതിഷേധങ്ങളും കൂടി കണക്കിലെടുത്ത് വേഗത്തിൽ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് നടപടിയെടുക്കുന്ന കാര്യത്തിലുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam