
തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ് (Swapna Suresh). ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വഴിയില്‍ കിടന്ന ഒരുപാട് തേങ്ങകള്‍ താന്‍ ശിവശങ്കര്‍ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് അദ്ദേഹം എഴുതിയിട്ടില്ല. സ്വപ്ന സുരേഷാണ് ചതി ചെയ്തത് എന്ന് വരുത്താനാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് എന്ത് കിട്ടാനാണ്. ശിവശങ്കറും താനും തമ്മിലുള്ള ബന്ധം പറഞ്ഞ് മാത്രം വലിയ പുസ്തകം എഴുതാനാകുമെന്നും പുസ്തകം എഴുതുമ്പോള്‍ തുടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു. വാട്സ്ആപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
പരിചയപ്പെട്ടതിന് ശേഷം ജയിലിലാവുന്നത് വരെയുള്ള ശിവശങ്കറിൻ്റെ പിറന്നാളുകൾ എൻ്റെ വീട്ടിലാണ് ആഘോഷിച്ചിരുന്നത്. നിരവധി സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. ഈയൊരു ഐഫോണിനെക്കുറിച്ച് മാത്രം എടുത്ത് പറയുന്നതിൻ്റെ സെൻസ് മനസിലാവുന്നില്ല. അതുകൊണ്ടാണ് പ്രതികരിച്ചത്. എനിക്ക് ആരേയും ചെളിവാരിയെറിയണ്ട. അദ്ദേഹത്തിന് ഞാൻ ഐ ഫോൺ മാത്രമല്ല, നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. എൻ്റെ ഫോൺ കിട്ടി കഴിഞ്ഞാൽ ചിത്രങ്ങൾ കാണിക്കാനാവും. എൻ്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാൾ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.
എല്ലാ ഉദ്യോഗസ്ഥരും കാണാന്‍ പറഞ്ഞതും കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. പിഡബ്യൂസിയെ സ്പെയ്സ് പാര്‍ക്കില്‍ കൊണ്ടുവന്നത് തന്നെ നിയമിക്കാന്‍ വേണ്ടിയായിരുന്നു. കെപിഎംജി തന്‍റെ നിയമനത്തെ ആദ്യം എതിര്‍ത്തു. തന്നെ നിയമിക്കാനായി കെപിഎംജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ശിവശങ്കറിന്‍റെ നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്തുടരുകയായിരുന്നു. സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയോ ആരും ചോദിച്ചില്ലെന്നും സ്വപ്ന പറഞ്ഞു.
പൂര്‍ണ അഭിമുഖം കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam