കൊച്ചി: ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കൊവിഡ് ബാധിച്ചു മരിച്ചു. ഡിവൈഎസ്‍പി ആർ ഷാജി ഉള്‍പ്പെട്ട പ്രവീണ്‍ വധക്കേസിലെ പ്രതിയായിരുന്നു പ്രിയൻ. വെള്ളാപ്പള്ളി നടേശന് വേണ്ടി സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനായിരുന്നുവെന്ന ബാറുടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
എറണാകുളം പള്ളുരുത്തി സ്വദേശിയായ പ്രിയന്‍ കുറച്ച് ദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സ്ഥിതി ഗുരുതരമായതിനെ തുടർന്നായിരുന്നു അന്ത്യം.
2005 ഫെബ്രുവരി 15-ന് ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു പ്രിയൻ. തന്‍റെ ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആർ ഷാജി, പ്രിയന് ക്വട്ടേഷന്‍ കൊടുക്കുകയായിരന്നുവെന്നാണ് കേസ്.
സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണെന്ന ബാറുടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വെള്ളാപ്പള്ളി നടേശന് വേണ്ടിയാണ് പ്രിയന്‍ കൊല ചെയ്തത് എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. പ്രിയൻ അന്ന് ആരോപണം നിഷേധിച്ചു. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഹൈക്കോടതി കേസിൽ ക്രൈംബ്രാഞ്ചിനോട് തുടരന്വേഷണം ആവശ്യപ്പെട്ടു. ബിജു രമേശിനെ അടക്കം ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനായതുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam