
പാലക്കാട് : 2020 ഓഗസ്റ്റ് ആറ്. പെരുമഴ പെയ്തിൽ ഒറ്റ രാത്രികൊണ്ട് പെട്ടിമുടിയിൽ പൊലിഞ്ഞത് 70 ലേറെ ജീവനുകൾ. ഉരുളുപൊട്ടി ഉറ്റവരെ നഷ്ടപ്പെട്ട് വിലപിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ആർക്കും അത്ര പെട്ടന്ന് മറക്കാനാകില്ല. ഒറ്റ ദുരന്തംകൊണ്ട് അച്ഛനെയും അമ്മയെയും ഉൾപ്പെടെ ഉറ്റവരെയെല്ലാം നഷ്ടമായ ഗോപിക എന്ന പെൺകുട്ടി ആ വേദനകളെയെല്ലാം അതിജീവിച്ച് തന്റെയും പ്രിയപ്പെട്ടവരുടെയും സ്വപ്നത്തിലേക്ക് പറന്ന് തുടങ്ങിയിരിക്കുന്നു. ഇന്ന് എംബിബിഎസ് വിദ്യാർത്ഥിനിയാണ് ഗോപിക. പാലക്കാട് മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തിൽ പിന്നിട്ട വഴികളെ കുറിച്ച് ഗോപിക ഗോപിക ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു.
ഗോപികയ്ക്ക് അച്ഛനെയും അമ്മയെയും ഉൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് പെട്ടിമുടി ദുരന്തത്തിൽ നഷ്ടപ്പെട്ടത്. എന്നാൽ ഇന്ന് ഒരു നാടിന്റെ മുഴുവൻ സ്വപ്നങ്ങളും നെഞ്ചേറ്റിയാണ് ഗോപിക പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റിക്കൊടുക്കുക എന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഇത്.
ക്ലാസുകളൊന്നും അധികം അറ്റന്റ് ചെയ്തിരുന്നില്ല. മൂന്ന് മാസം പെട്ടിമുടിയിൽ തന്നെയായിരുന്നു. അധ്യാപകരുടെ ഉൾപ്പെടെ ഒരുപാട് പേരുടെ പിന്തുണയുണ്ടായിരുന്നു. പെട്ടിമുടിയിലെ ആദ്യത്തെ എംബിബിഎസ് വിദ്യാർത്ഥിയും താൻ തന്നെയാണെന്നും ഗോപിക പറയുന്നു. ബന്ധുവീടുകളിലും പഠിക്കുന്നിടത്തെ ഹോസ്റ്റലുകളിലായുമാണ് താമസം. കഴിഞ്ഞ ഓഗസ്റ്റിലാണ് പെട്ടിമുടിയിൽ പോയത്. പിന്നീട് പഠനം തുടരുകയായിരുന്നു. അടുത്തയാഴ്ച വീണ്ടും പെട്ടിമുടിയിലേക്ക് പോകുമെന്നും ഗോപി പറഞ്ഞു.
പ്ലസ് ടു പരീക്ഷയൽ വിജയിച്ച് മാർക്ക് ലിസ്റ്റ് അച്ഛനമ്മമാരുടെ കുഴിമാടത്തിൽ വെച്ച് പൊട്ടിക്കരയുന്ന ഗോപികയെ നാം കണ്ടതാണ്. അവിടെ നിന്ന് പുഞ്ചിരിയോടെ വേദനകളെ പിന്നിലാക്കി സ്വപ്നങ്ങളിലേക്ക് കോപിക നടന്നു തുടങ്ങിയിരിക്കുന്നു. നഷ്ടങ്ങളിൽ വേദനിച്ചിരിക്കാതെ മുന്നോട്ട് കുതിക്കാൻ പ്രേരണ നൽകുന്നതാണ് ഈ പെൺകുട്ടിയുടെ നിശ്ചയാദാർഢ്യം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam