
ഇടുക്കിയിൽ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ പട്ടികജാതി വികസന ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. മറയൂർ വില്ലേജിലെ കോച്ചാരത്തെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് പട്ടികജാതി വികസന ഓഫീസറായിരുന്ന ക്രിസ്റ്റഫർ രാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2001-2002 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്.
മറയൂരിലെ കോച്ചാരം എന്ന സ്ഥലത്ത് പട്ടികജാതി വിഭാഗക്കാർക്കായുള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരം അനുവദിച്ച തുകയിൽ 11,90,000 രൂപ വ്യാജ രേഖ ചമച്ച് ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ്. ഇടുക്കി വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ദേവികുളം പട്ടിക ജാതി വികസന ഓഫീസറായിരുന്നു ക്രിസ്റ്റഫർ രാജ്. വിചാരണയ്ക്കൊടുവിൽ ഇയാൾ കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തി. അഴിമതി നിരോധന നിയമപ്രകാരം മൂന്ന് വർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഇതിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നാല് വർഷം കഠിന തടവും 15 ലക്ഷം പിഴയും വേറെയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.
ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി കെ.വി.ജോസഫ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഡി.വൈ.എസ്.പി അലക്സ്.എം.വർക്കിയാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി.എ കോടതിയിൽ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam