
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്ത് വേറെ എവിടെയും ഇല്ല. തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിബദ്ധമാണ്. ചില വെളിപ്പെടുത്തൽ വരുമ്പോൾ ചിലർക്ക് രാജിവെയ്ക്കേണ്ടി വരുമെന്നും സിനിമാ മേഖലയിൽ ഉൾപ്പടെ സ്ത്രീവിരുദ്ധത വളർന്ന് പന്തലിച്ചിരിക്കുന്നുവെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഒന്നും വളച്ചു വെയ്ക്കാനും മറച്ചു വെയ്ക്കാനുമില്ല. കോടതി നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കും. കോടതി നിർദേശം അനുസരിച്ച് തുടർ നടപടികൾ സർക്കാർ നടപ്പാക്കുമെന്നും എം വി ഗോവിന്ദൻ ആവർത്തിച്ച് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam