
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റാണ് പണിയുന്നത്. നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാനുള്ള തീരുമാനം.
കഴിഞ്ഞ ദിവസം, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് കറുത്ത ഇന്നോവ കാർ വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. കണ്ണൂർ തോട്ടടയിലെ ഷോറൂമിൽ നിന്നും കാർ വാങ്ങാനാണ് ഉത്തരവ്. പരാമവധി 35 ലക്ഷം രൂപ ചെലവഴിച്ച്കാർ വാങ്ങാനായിരുന്നു 17 ന് ഇറക്കിയ ഉത്തരവിലെ തീരുമാനം. ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായാണ് പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ജയരാജന് വാഹനം വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു. കാലപ്പഴക്കവും ദീർഘദൂര യാത്രകൾക്കുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് പി.ജയരാജന് പുതിയ കാർ വാങ്ങുന്നതെന്നാണ് സർക്കാർ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam