കൊവിഡ് മുക്തരായ ഉടൻ മരിച്ചവരുടെ കണക്കെടുക്കാൻ സർക്കാർ, പോസ്റ്റ് കൊവിഡ് മരണവും പരിശോധിക്കും

By Web TeamFirst Published Jul 6, 2021, 12:59 PM IST
Highlights

നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുൾപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കോവിഡായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.

തിരുവനന്തപുരം: വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പുറമെ കോവിഡ് മുക്തരായി ഉടനെ മരിച്ചവരുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും പ്രത്യേകം കണക്കെടുക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിനിടെ, കോവിഡ് മരണങ്ങൾ പട്ടികയിൽ നിന്നൊഴിവാക്കാൻ ആരോഗ്യസെക്രട്ടറിക്ക് ചുറ്റും ഗൂഢസംഘം പ്രവർത്തിച്ചെന്നും, വിദഗ്ദസമിതിയിൽ ഇരുന്നവർക്കെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമഗ്ര പുനഃപരിശോധനയ്ക്ക് സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. 

വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിന് പുറമെ, കോവിഡ് മുക്തരായ ശേഷം ഉടനെയുണ്ടായ മരണങ്ങളുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും കണക്കുകൾ കൂടി പ്രത്യേകമെടുക്കാനാണ് സർക്കാർ നിർദേശം. നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുൾപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കോവിഡായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.

നെഗറ്റീവായി എത്രദിവസം വരെയുള്ളത് കോവിഡ് കണക്കിൽ ഉൾപ്പെടുത്താമെന്നതിലടക്കം വിശദമായ മാർഗരേഖ തയാറാക്കണം.  കോവിഡ് മുക്തിക്ക് ശേഷമുള്ള മരണങ്ങളെ നോൺ കോവിഡ് മരണമായാണ് കണക്കാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്ന നിയമസഭാ രേഖ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പുതിയ സാഹചര്യത്തിൽ 3 മാസത്തിനകം ഈ മരണങ്ങളുടെ കണക്കെടുക്കാനാണ് പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന നോഡൽ ഓഫീസർമാർക്കുള്ള നിർദേശം.  

അതേസമയം, ഒന്നിനുപുറകെ ഒന്നായി സർക്കാർ നടത്തുന്ന തിരുത്തൽ നടപടികളൊന്നും പ്രതിപക്ഷം അംഗീകരിക്കുന്നില്ല. സമഗ്രപരിശോധന വേണമെന്ന ഉറച്ചനിലപാട് പ്രതിപക്ഷം തുടരുകയാണ്.  ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും  സംസ്ഥാനസമിതി ഒഴിവാക്കിയ മരണങ്ങൾ പട്ടികയിൽ ചേർത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പൊടിക്കൈയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിക്കുന്നു. ഡിസംബർ മുതൽ ഇതുവരെ മരിച്ചവരുടെ പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുമെന്നറിയിച്ചെങ്കിലും ഇതുവരെ മറച്ചുവെച്ചതെന്തിനെന്ന പുതിയ ചോദ്യം ഉയരുകയാണ്.  മാർഗരേഖ തന്നെ അട്ടിമറിച്ച്, ഒരിടത്തും രേഖപ്പെടുത്താതെ മരണങ്ങൾ ഒഴിവാക്കിയതിൽ ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണവും വി ഡി സതീശൻ ഉന്നയിക്കുന്നു. 

click me!