ഏതോ കേസിന്‍റെ വിധിയിൽ 11 വിസിമാരോട് ഒഴിയാന്‍ പറയുന്നതെന്തിന്? ഗവർണർ കേന്ദ്രത്തിന്‍റെ ഏജന്‍റെന്നും കാനം

By Web TeamFirst Published Nov 18, 2022, 7:26 PM IST
Highlights

ഏതോ കേസിന്‍റെ വിധിയിൽ 11 വിസിമാരോട് ഒഴിയാന്‍ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു. 

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ കേന്ദ്രസർക്കാരിന്‍റെ ഏജന്‍റായി സർക്കാരിനെ അട്ടിമറിക്കാൻ പ്രവർത്തിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. ഏതോ കേസിന്‍റെ വിധിയിൽ 11 വിസിമാരോട് ഒഴിയാന്‍ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു. 

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് പിന്നാലെ വിസി നിയമന തര്‍ക്കം കോടതി കയറിയതോടെ സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കോഴ്സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ  വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി കഴിഞ്ഞമാസം പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകൾ തള്ളി ഡോ സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നൽകിയത് ഈ മാസം നാലിനാണ്.

സിസ വന്നത് മുതൽ സര്‍വ്വകലാശാല പ്രൊ. വിസിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ്ണ നിസഹകരണത്തിലാണ് . ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം താൽക്കാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമിപിച്ചിരിക്കുകയാണ്. പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ നൽകുന്നില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും നിരന്തരം സമരത്തിലാണ്.  

click me!