
തിരുവനന്തപുരം : കേരളാ സർക്കാരിനും മന്ത്രിമാർക്കുമെതിരായ നിലപാട് ഗവർണർ കൂടുതൽ കടുപ്പിക്കുന്നു. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്.
അസാധാരണ നടപടി, കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ
കഴിഞ്ഞ ദിവസം കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നിരുന്നു. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇതിനെ വിമർശിച്ച് മന്ത്രി ബിന്ദു അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ അന്തസ് കെടുത്തുന്ന രീതിയിലുള്ള നിലപാടെടുത്താൽ പിൻവലിക്കുമെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. വലിയ രാഷ്ട്രീയ ചർച്ചകളാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയുണ്ടാകുന്നത് .
എന്നാൽ ഇന്ത്യൻ ഭരണഘടനാ പ്രകാരം മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 164 ആം വകുപ്പിലെ 'pleasure of the governor' എന്ന ഭാഗത്തെ വാചകാർത്ഥത്തിൽ എടുക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിൽ മാത്രമേ ഒരു മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമുള്ളുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാകില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി പിഡിടി ആചാരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'pleasure of the governor' എന്നത് വാചകാർത്ഥത്തിൽ എടുക്കരുതെന്നും ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam