
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. സ്പീക്കര്‍ എ എൻ ഷംസീറിന്റെ ഇന്നലത്തെ പ്രതികരണത്തിനുള്ള പരോക്ഷ മറുപടിയിലാണ് മന്ത്രിയുടെ വിമര്‍ശനം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികൾ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് ഗവര്‍ണര്‍ സംബോധന ചെയ്തതെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു.
കേരളം ബഹുമാനിക്കുന്ന രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവ? അതെ, ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം...!!! എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam