
കോഴിക്കോട് :എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം.
'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള'; എസ്എഫ്ഐക്ക് പിന്നാലെ ഡിവെെഎഫ്ഐയും, പ്രതിഷേധം 2000 സ്ഥലങ്ങളിൽ
ആർഎസ്എസ് ബിജെപി നേതാക്കളുൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്.
അതേ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും പ്രതീക്ഷിക്കാം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐയും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐയും. 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ഡിവൈഎഫ്‌ഐ പ്രസ്താവന: ''കേരളത്തിലെ സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാന്‍ വേണ്ടി സെനറ്റില്‍ ആര്‍എസ്എസുകാരെ കുത്തിതിരുകിയ ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങള്‍ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമനിര്‍മ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്യും.''