ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമെന്നായിരുന്നു ഗവര്‍ണ്ണര്‍ പദവിയെകുറിച്ചുള്ള ശ്രീധരന്‍ പിള്ളയുടെ പ്രതികരണം
കോഴിക്കോട്: മിസോറാം ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ പിഎസ് ശ്രീധരൻ പിള്ളക്ക് കോഴിക്കോട് പൗരാവലി സ്വീകരണം നൽകി. ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമെന്നായിരുന്നു ഗവര്‍ണ്ണര്‍ പദവിയെകുറിച്ചുള്ള ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. സ്വീകരണത്തില്‍ നിന്നും ഇടതുനേതാക്കള്‍ വിട്ടുനിന്നു.
കോഴിക്കോട്ടെ സജീവ സാന്നിധ്യമായിരുന്ന പി എസ് ശ്രീധരൻ പിള്ള രാഷ്ട്രീയ നേതാവും അഭിഭാഷകനുമൊന്നുമല്ലാതെ ആദ്യമായാണ് നാട്ടുകാർക്ക് മുന്നിലെത്തുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ കോഴിക്കോട് പൗരാവലിയാണ് സ്വീകരണം ഒരുക്കിയത്. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
സ്വീകരണംനല്‍കിയ മുഴുവനാളുകളെയും മിസോറാമിലേക്ക് ക്ഷണിച്ചാണ് പി എസ് ശ്രീധരന‍്പിള്ള മടങ്ങിയത്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ കോഴിക്കോട്, എംപി എംകെ രാഘവൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. ചടങ്ങിലേക്ക് എംപി വീരേന്ദ്രകുമാര്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന‍് തുടങ്ങിയ നേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും വിട്ടുനിന്നു.