ഗവർണർമാരുടെ ജനാധിപത്യ വിരുദ്ധ നിലപാട്: തമിഴ്‌നാട്ടിലും കേരളത്തിലും സമാന സാഹചര്യമെന്ന് കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Jan 10, 2023, 12:27 PM IST
Highlights

തമിഴ്നാട്ടിൽ ഗവർണർ - സർക്കാർ പോര് ശക്തമായിരിക്കുകയാണ്. ചെന്നൈ നഗരത്തിൽ 'ഗെറ്റ് ഔട്ട് രവി' എന്നെഴുതിയ പോസ്റ്ററുകൾ ഡിഎംകെ പ്രവർത്തകർ പതിച്ചു

ചെന്നൈ: പ്രതിപക്ഷകക്ഷികൾ നേതൃത്വം നൽകുന്ന സർക്കാരുകൾക്കെതിരെ ഗവർണമാർ ജനാധിപത്യവിരുദ്ധമായ നിലപാട് എടുക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും തമിഴ്നാട്ടിലും സമാനസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ് ഗവർണർമാരുടെ സമീപനം. ഗവർണർമാരുടെ ഈ നിലപാടിന് എതിരായാണ് ദേശീയ തലത്തിൽ തന്നെ ലീഗിന്റെ നിലപാട്. കേരളത്തിലെ കാര്യവും വ്യത്യസ്ഥമല്ല. തമിഴ്നാട്ടിൽ ഗവർണർക്കെതിരായ പ്രതിപക്ഷ സമരത്തിന് ലീഗും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ ഗവർണർ - സർക്കാർ പോര് ശക്തമായിരിക്കുകയാണ്. ചെന്നൈ നഗരത്തിൽ 'ഗെറ്റ് ഔട്ട് രവി' എന്നെഴുതിയ പോസ്റ്ററുകൾ ഡിഎംകെ പ്രവർത്തകർ പതിച്ചു.  #getoutravi ഹാഷ്ടാഗ് ട്വിറ്ററടക്കം സമൂഹ മാധ്യമങ്ങളിലും ഡിഎംകെ പ്രവർത്തകർ പ്രചരിപ്പിക്കുന്നുണ്ട്. ഇന്നലെ തമിഴ്നാട് നിയമസഭയിൽ നിന്ന് ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അസാധാരണ സംഭവങ്ങൾ നടന്നത്. പ്രസംഗം പൂർണമായി വായിക്കാത്തതിനെതിരെ സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയപ്പോഴായിരുന്നു ഗവർണറുടെ ഇറങ്ങിപ്പോക്ക്. 

ദ്രാവിഡ മോഡൽ ഭരണമാണ് ഡിഎംകെ സർക്കാർ ലക്ഷ്യമിടുന്നത് എന്നടക്കം നയപ്രഖ്യാപന പ്രസംഗത്തിലെ രാഷ്ട്രീയ നയം വിശദമാക്കുന്ന ഭാഗം ഗവർണർ സഭയിൽ വായിച്ചില്ല. നയപ്രഖ്യാപന പ്രസംഗം പൂർണരൂപത്തിൽ തന്നെ രേഖകളിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസാക്കുമെന്ന് മനസിലായ ഗവർണർ ആർഎൻ രവി ധൃതിയിൽ സഭ വിട്ടിറങ്ങി. ഗവർണർ വിഭജനത്തിന്‍റെ രാഷ്ട്രീയം സംസാരിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങി ഭരണ സഖ്യത്തിലെ കക്ഷികൾ സഭ ബഹിഷ്കരിച്ചിരുന്നു. ഡിഎംകെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയ ശേഷം സഭയിൽ തുടർന്നു.

click me!