സതീശനും ചെന്നിത്തലയും ഗവർണർക്കൊപ്പം, തള്ളിപ്പറഞ്ഞ് കെ.സി.വേണുഗോപാലും ലീഗും; യുഡിഎഫിൽ ഭിന്നതയോ?

Published : Oct 24, 2022, 12:31 PM ISTUpdated : Oct 24, 2022, 12:32 PM IST
സതീശനും ചെന്നിത്തലയും ഗവർണർക്കൊപ്പം, തള്ളിപ്പറഞ്ഞ് കെ.സി.വേണുഗോപാലും ലീഗും; യുഡിഎഫിൽ ഭിന്നതയോ?

Synopsis

യുഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല. വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് കെ.സി.വേണുഗോപാൽ 

തിരുവനന്തപുരം: 11 സ‍ർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല പറഞ്ഞു. വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും ചെന്നിത്തല പറ‍ഞ്ഞു. 

ഇന്നലെ വാർത്താക്കുറിപ്പിറക്കുകയും പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തിരുന്നു. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ പറഞ്ഞു. അങ്ങനെ ചെയ്ത ഗവർണർ ഇപ്പോൾ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 

ഗവർണറുടെ തിട്ടൂരം എല്ലാ സീമകളുടെയും ലംഘനം: വിമർശനവുമായി കെസി വേണുഗോപാൽ

എന്നാൽ വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. അത്‌ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അത് നിലനിൽക്കുമ്പോൾ തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ നീക്കം സർക്കാരിനെതിരെയല്ല, സംസ്ഥാനത്തിനാകെ എതിരെ; ലീഗ് അത് തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി

ഇന്നലെ ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീർ, ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയിൽ ഗവർണർമാരുടെ നിയമനവും പ്രവർത്തനവും അടുത്ത് നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗവർണർമാർ സാധാരണ  സർവകലാശാലകളിൽ ഇടപെടാറില്ല. സർക്കാരുമായി വിയോജിപ്പുണ്ടാകാം. സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഗവർണറുടെ  ഇപ്പോഴത്തെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ വാർത്താക്കുറിപ്പും വന്നിരുന്നു. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം. സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് വ്യക്തമാക്കി.

ഗവർണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് കോൺഗ്രസ്, ഗവർണർ അതിര് കടന്നെന്ന് ലീഗ്; പ്രതിപക്ഷത്ത് ഭിന്നതയോ?

പ്രതിപക്ഷ നിരയിലെ ഭിന്നാപ്രിയമാണ് ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചത്. സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിന് എതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത