
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര - വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കും.
ചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സർക്കാർ നടത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ അഭ്യന്തര-വിജിലൻസ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. ഡോ.വി.വേണുവിനെ ആസൂത്രണബോർഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടർ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാർഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു.
1986 ബാച്ചുകാരനായ നിയുക്ത ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത രാജസ്ഥാൻ സ്വദേശിയാണ്. അടുത്ത വർഷം ഫെബ്രുവരി 28 വരെ അദ്ദേഹത്തിന് സർവ്വീസ് ബാക്കിയുണ്ട്. 31-ന് വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി നിയമിച്ചേക്കും എന്നാണ് സൂചന. ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിൻ്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam