
തിരുവനന്തപുരം: ഭിന്നത വിട്ട് കെ.സി വേണുഗോപാൽ പക്ഷവും എ,ഐ ഗ്രൂപ്പുകളും വിട്ടുവീഴ്ചക്കൊരുങ്ങിയതാണ് സംസ്ഥാന കോൺഗ്രസ്സിലെ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലെത്താൻ കാരണം. സമവായത്തിൻ്റെ ഭാഗമായി കെ.സുധാകരൻ പ്രസിഡൻ്റായി തുടരാൻ നേതാക്കൾക്കിടയിൽ ധാരണയാവുകയായിരുന്നു. അതേസമയം ഗ്രൂപ്പ് നോമിനികളെ ചേർത്ത് പുതുക്കിയ അംഗത്വ പട്ടികയിൽ പരാതി ഉയരുന്ന സാഹചര്യം ഒഴിവാക്കാനായി പട്ടിക ഔദ്യോഗികമായി നേതൃത്വം പുറത്തുവിട്ടില്ല.
ആദ്യം നൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചതോടെയാണ് എ-ഐ ഗ്രൂപ്പുകളുമായി അതിവേഗം കെസുധാകരനും വിഡി സതീശനും സമവായത്തിലെത്തിയത്. ഗ്രൂപ്പല്ല മാനദണ്ഡമെന്നാണ് നേതൃത്വത്തിൻറെ അവകാശവാദമെങ്കിലും പുതുതായി പട്ടികയിൽ ചേർത്തത് ഗ്രൂപ്പ് നോമിനികളെയാണ് എന്നതാണ് വാസ്തവം. എ-ഐ ഗ്രൂപ്പുകളും കെസി പക്ഷവും പല ജില്ലകളിലും ശരിക്കും നടത്തിയത് ധാരണ അനുസരിച്ചുള്ള വീതംവെയ്പാണ്. ഇതോടെ പുതുക്കിയ പട്ടികക്കെതിരെ പരാതി ഉയർന്നില്ല. ഇതോടെ എഐസിസി പട്ടികയ്ക്ക് അനുമതിയും നൽകി.
ജോഡോയാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതൃത്വം പട്ടിക പുറത്ത് വിടേണ്ട എന്ന തന്ത്രപരമായ തീരുമാനം എടുത്തത്. കെപിസിസി നേതൃത്വം വ്യക്തിപരമായി തെരഞ്ഞെടുക്കപ്പെട്ട വിവരം നേതാക്കളെ അറിയിച്ചിട്ടുണ്ട്. സമവായമാണ് എല്ലായിടത്തെങ്കിലും ചെറിയ ചില പരാതികൾ പല ജില്ലകളിലും ചെറുതായി നേതാക്കൾക്കുണ്ട്.
പക്ഷേ നേതൃത്വം ഐക്യസന്ദേശം നൽകിയതോടെ പതിവ് വിമർശനം പലരും ഉള്ളിലൊതുക്കി. 285 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലമെൻ്ററി പാർട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടികയിൽ 77 പേരാണ് പുതുമുഖങ്ങൾ. കെപിസിസി അധ്യക്ഷ സ്ഥാനത്ത് 15 മാസം പിന്നിടുന്ന കെസുധാകരൻ പദവിയിൽ തുടരും. നാളെ ചേരുന്ന ജനറൽ ബോഡി യോഗം പുതിയ അധ്യക്ഷനെ നിശ്ചയിക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം പാസ്സാക്കും. വൈകാതെ കെ.സുധാകരൻ കെപിസിസി അധ്യക്ഷനായി തുടരുമെന്ന പ്രഖ്യാപനം ദില്ലിയിൽ നിന്നും വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam