
ദില്ലി : കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ പുതിയ മാർഗനിർദേശം. മറ്റ് മതങ്ങളിലെ കുട്ടികളുടെ മേല്‍ ക്രിസ്ത്യൻ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്കൂളുകളില്‍ സർവമത പ്രാർത്ഥന മുറി സജ്ജമാക്കണമെന്നും സിബിസിഐ മാർഗനിർദേശം നല്‍കി. അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കാനും നിർദേശമുണ്ട്.
ബെംഗളൂരുവില്‍ ചേർന്ന സിബിസിഐ യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്കുള്ള പുതിയ മാർഗ നിർദേശം. എല്ലാ വിശ്വാസങ്ങളും ബഹുമാനിക്കപ്പെടണം. ക്രിസ്ത്യൻ ആചാരങ്ങള്‍ പിന്തുടരാൻ മറ്റ് മത വിശ്വാസങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളിൽ സമ്മർദ്ദം ചെലുത്തരുത്. സ്കൂളുകളില്‍ സർവമത പ്രാർത്ഥന മുറികള്‍ സജ്ജമാക്കണമെന്നും സിബിസിഐ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില്‍ പറയുന്നു.
സ്കൂളുകൾക്കുള്ള സുരക്ഷ കൂട്ടാനും കെട്ടിടത്തിന്‍റെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ സുരക്ഷിതമായി സൂക്ഷിക്കാനും മാർഗ നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്കൂളുകളുടെ ന്യൂനപക്ഷ പദവി സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് പ്രധാന സ്ഥലത്ത് തന്നെ പ്രദർശിപ്പക്കണം. സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂളിൽ വേണമെന്നും സിബിസിഐ നേതൃത്വം നിർദേശം നല്‍കി. സിബിസിഐയുടെ മുപ്പത്തിയാറാമത് പൊതുസമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 7 വരെയാണ് ചേർന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വർധിച്ച് വരുന്ന അക്രമങ്ങളെയും മതപരിവർത്തനം ആരോപിച്ച് സഭ സ്ഥാപനങ്ങള്‍നക്ക് നേരെെ നടക്കുന്ന അതിക്രമങ്ങളെയും യോഗത്തില്‍ സഭ നേതൃത്വം അപലപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam