
തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമർ തലയിൽ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായിക പഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.കെ കെ വേണു, സായ്‌യില്‍ നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എംബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് സമിതി അംഗങ്ങള്‍.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീൽ ജോൺസനാണ് പരിക്കേറ്റത്. ഗ്രൗണ്ടിൽ നിന്ന് ജാവലിനുകൾ നീക്കം ചെയ്യുന്നതിനിടെ അഫീലിന്റെ തലയിൽ ഹാമർ വന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അഫീല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കുട്ടിയ്ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചികിത്സ ഒരുക്കിയിരുന്നു. അഫീലിന്‍റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പാല നഗരസഭ അറിയിച്ചിട്ടുണ്ട്. ഒപ്പം ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ ഇന്നലെ ചുമതലപ്പെടുത്തിയിരുന്നു.
Read More:സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
അതേസമയം, സംഭവത്തിൽ സംഘാടർക്ക് വീഴ്ച പറ്റിയതായി ആർഡിഒ അറിയിച്ചു. അത്‍ലറ്റിക് ഫെഡറേഷൻ മേളയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു ഇതുസംബന്ധിച്ച് കളക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്നും ആർഡിഒ അറിയിച്ചിട്ടുണ്ട്. ജൂനിയർ അത്‍ലറ്റിക് മീറ്റ് നടന്ന പാല സിന്തറ്റിക് സ്റ്റേഡിയം പരിശോധിച്ച ശേഷമാണ് മേളയുടെ സംഘാടനത്തിൽ അത്‍ലറ്റിക് ഫെഡറേഷന് വീഴ്ചയുണ്ടായതായി പാല ആർഡിഒ കണ്ടെത്തിയത്. ജാവലിൽ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം നടത്തിയതും രണ്ടിനും ഒരേ ഫിനിഷിംഗ് പോയന്‍റ് വച്ചതുമാണ് അപകടകാരണം.
Read More: ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്;അത്ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ കേസ്
സംഭവത്തിൽ കണ്ടാലറിയാവുന്ന പത്ത് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി മേള സംഘടിപ്പിച്ചതിനാണ് ഫെഡഷേറൻ ഭാരവാഹികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫൊറൻസിംഗ് വിഭാഗവും ഇന്ന് സ്റ്റേഡിയത്തിലെത്തി തെളിവെടുത്തിട്ടുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും കൂടി നടക്കാനുണ്ടായിരുന്ന കായികമേള റദ്ദാക്കിയതായി അത്‍ലറ്റിക് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
Read More:പരിക്കേറ്റ അഫീലിനായി പ്രാർത്ഥനയോടെ കേരളം, അത്‍ലറ്റിക് ഫെഡറേഷന്‍റേത് ഗുരുതര വീഴ്ച
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam