
കണ്ണൂർ: അഴീക്കോട്ടെ സർക്കാർ വൃദ്ധ സദനത്തിലെ മേട്രനായിരുന്ന ജ്യോസ്ന ആത്മഹത്യ ചെയ്തതത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നെന്ന ആരോപണവുമായി കുടുംബം. നഴ്സിനെകൊണ്ട് മേട്രനെതിരെ നിർബന്ധിച്ച് പരാതി നൽകിച്ചെന്നും ഇയാളുടെ സമ്മർദ്ദം കാരണമാണ് വിശദീകരണം പോലും ചോദിക്കാതെ സസ്പെൻഷൻ വന്നതെന്നുമാണ് ആരോപണം. പരാതിയിൽ പൊലീസും സാമൂഹ്യ നീതി വകുപ്പും അന്വേഷണം തുടങ്ങി. സംഭവത്തിൽ പങ്കില്ലെന്നാണ് ആരോപണ വിധേയനായ സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പവിത്രൻ തൈക്കണ്ടിയുടെ പ്രതികരണം.
വൃദ്ധസദനത്തിലെ നേഴ്സ് നൽകിയ പരാതിയിൽ സസ്പെൻഷനിലായി നാല് ദിവസത്തിന് ശേഷമാണ് ജ്യോസ്ന ജീവനൊടുക്കിയത്. നഴ്സിനെക്കൊണ്ട് വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാൻ നിർബന്ധിച്ചു എന്നതായിരു പരാതി. വൃദ്ധ സദനത്തിലെ സൂപ്രണ്ടിനേയോ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെയായിരുന്നു താൽക്കാലിക ജീവനക്കാരിയായ നഴ്സ് പരാതി തിരുവന്തപുരത്തേക്ക് അയച്ചത്.
ആറാം തീയതി പരാതി അയച്ചതിന് പിന്നാലെ എട്ടാം തീയതി മേട്രനെ സസ്പന്റ് ചെയ്ത് അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബാ ജോർജ് ഐഎഎസ് ഉത്തരവിട്ടു. ജീവനക്കാരിയെ സ്വാധീനിച്ച് തിരുവനന്തപുരത്തേക്ക് പരാതി അയപ്പിച്ചത് സാമൂഹൂക നീതിവകുപ്പ് ജില്ലാ ഓഫീസർ പവിത്രൻ തൈക്കണ്ടിയാണെന്ന് ജ്യോസ്നയുടെ കുടുംബം ആരോപിക്കുന്നു. അതിന് കാരണമുണ്ട്. 3 കൊല്ലം മുമ്പ് ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്നു പവിത്രൻ. അന്ന് ജ്യോസ്നയും പവിത്രനും തമ്മിൽ തർക്കം പതിവായിരുന്നു. ആ പ്രതികാരമാണ് മൂന്ന് വർഷമിപ്പുറം ജില്ലാ ഓഫീസറായി എത്തിയപ്പോൾ തീർത്തതെന്നാണ് ആരോപണം.
എന്നാൽ സംഭവത്തിൽ പങ്കില്ലെന്നാണ് ആരോപണ വിധേയനായ സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പവിത്രൻ തൈക്കണ്ടിയുടെ പ്രതികരണം. സസ്പെൻഷനിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് പവിത്രൻ കൈമലർത്തുന്നു.കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വൃദ്ധസദനത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു. ആത്മഹത്യയെക്കുറിച്ച് വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam