
കൊച്ചി: അധികാര തുടര്‍ച്ച ഫാസിസ്റ്റുകളെ സൃഷ്ടിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. മാധ്യമങ്ങള്‍ക്കെതിരായ വേട്ടയാടലില്‍ സംഭവിക്കുന്നത് ഇതാണെന്നും അതൊരു മാനസിക രോഗമാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' എന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിന്‍റെ നാല് തൂണുകളില്‍ ഒന്നാണ് മാധ്യമങ്ങള്‍. ഫാസിസ്റ്റ് ഭരണകൂടത്തിന് ആദ്യം തകര്‍ക്കാന് പറ്റുന്നത് മാധ്യമങ്ങളെയാണ്. ഒരു തൂണ് തകര്‍ന്നാല്‍ മേല്‍ക്കൂര വന്ന് പതിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ മുകളിലാണ്. മാധ്യമങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷത്ത് അറിഞ്ഞു കൊണ്ടാണോ, പിന്നില്‍ ഗൂഢാലോചന നടക്കുന്നുണ്ടോ എന്നെല്ലാം സംശയിക്കേണ്ടിയിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി കേസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യത്തിന്‍റെ മറ്റൊരു തൂണായ നീതിനിര്‍വഹണ സംവിധാനത്തെ ബാധിക്കുമെന്നും ഹരീഷ് പേരടി പ്രതികരിച്ചു.
Also Read: 'മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്'; അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍
സംസ്ഥാനത്ത് ഒന്നിനുപിറകെ ഒന്നായി മാധ്യമ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ എടുക്കുകയാണ്. ഏറ്റവുമൊടുവിൽ ലൈവ് റിപ്പോർട്ടിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കേസ്. വാർത്ത വായിച്ചതിന്റെ പേരിൽ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യൽ നോട്ടീസുകളുകളും വരുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' എന്ന പ്രത്യേക ഷോയിലൂടെ കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന സർക്കാർ - പൊലീസ് നടപടിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ ശബ്ദം ഉര്‍ത്തുകയാണ്. അണിനിരന്ന സാമൂഹിക, സംസ്കരിക നേതാക്കളും മാധ്യമ പൗരാവകാശ പ്രവർത്തകരും സർക്കാരിന്റെ അടിച്ചമർത്തൽ നയത്തെ നിശിതമായി വിമർശിച്ചു.
ജനാധിപത്യത്തിന്റെ കാതലായ സ്വതന്ത്ര മാധ്യമങ്ങൾ കേരളംപോലൊരു സംസ്ഥാനത്ത് ഭീഷണി നേരിടുന്നത് ഭരണകൂടം ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന അഭിപ്രായം ഷോയിൽ ഉയർന്നു. രാജ്യമെങ്ങും മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തലമുതിർന്ന ജേണലിസ്റ്റുകൾക്കൊപ്പം സാംസ്‌കാരിക, കലാ, രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തികളും ഉറച്ച സ്വരത്തിൽ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി. സാമൂഹിക മാധ്യമണങ്ങളിലും നിരവധിപ്പേർ സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാനയത്തിനെതിരെ ശക്തമായി പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...