പിറവം പള്ളിയുടെ താക്കോൽ വികാരിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്

By Web TeamFirst Published Oct 9, 2019, 12:25 PM IST
Highlights

11 ചാപ്പലുകളുടെ താക്കോലുകൾ ഓർത്തഡോക്സ് വിഭാഗത്തിന്റെ വികാരിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ഇത് ഉടനടി നടപ്പാക്കാനാകില്ലെന്ന് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. സെപ്തംബ‍ർ 26ന് ആണ് ജില്ലാ കളക്ടർ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. 
 

കൊച്ചി: പിറവം വലിയപള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വികാരി സ്കറിയ വട്ടക്കട്ടിലിനു നൽകാൻ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. എന്നാൽ പള്ളിയ്ക്ക്  കീഴിൽ 11 ചാപ്പലുകൾ ഉണ്ടെന്നും ഇതിന്റെ യഥാർത്ഥ ഉടമസ്ഥർ ആരെന്നു കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു.

11 ചാപ്പലുകളുടെ താക്കോലുകൾ ഓർത്തഡോക്സ് വിഭാഗത്തിന്റെ വികാരിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ഇത് ഉടനടി നടപ്പാക്കാനാകില്ലെന്ന് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പള്ളിക്ക് ചുറ്റുമുള്ള ചാപ്പലുകളുടെ പട്ടിക നൽകാൻ സ്റ്റേറ്റ് അറ്റോർണിയോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഓർത്ത‍ഡോക്സ് യാക്കോബായ തർക്കം രൂക്ഷമായതിനെ തുടർന്നാണ് ജില്ലാ കളക്ടർ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.  പള്ളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗക്കാർക്ക് യാതൊരു അധികാരവുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹർജി പരിഗണിക്കവെ ഇരുവിഭാഗങ്ങളുടേയും മിക്കിമൗസ് കളിക്ക് കൂട്ട് നിൽക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

രണ്ട് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സെപ്തംബർ 26 ന് ആണ് പിറവം പള്ളിയിൽ നിന്നും യാക്കോബായ വിഭാഗത്തെ പുറത്താക്കി പിറവം പള്ളി സർക്കാർ ഏറ്റെടുത്തത്. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നടപടികൾ പൂർത്തിയാക്കിയത്. 

അതേ സമയം സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഓർത്തഡോക്സ് യാക്കോബായ തർക്കം രൂക്ഷമായി തുടരുകയാണ്. പിറവം പളളി പിടിച്ചെടുത്ത്  ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെ അതൃപ്തിയറിയിച്ച് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ദമാസ്കസിൽ നിന്ന് കത്തയച്ചു. ആഗോള സുറിയാനി സഭയുടെ തലവൻ താനാണ്. തന്‍റെ ആത്മീയാധികാരത്തെ ഓർത്ത‍ഡോക്സ് വിഭാഗം അംഗീകരിക്കണം. അല്ലെങ്കിൽ സുറിയാനി സഭയെന്ന നിലയിൽ ഓർത്തഡോക്സ് വിഭാഗത്തിന് നിയമപരമായ നിലനിൽപ്പില്ല. അന്ത്യോക്യയുമായി ആൽമീയ ബന്ധമില്ലെന്ന നിലപാട് ഓർത്ത‍ോക്സ് വിഭാഗം തിരുത്തണമെന്നുമാണ് ഓർത്തഡോക്സ് വിഭാഗത്തിന് അയച്ച കത്തിലെ ആവശ്യം.

ആഗോള  സുറിയാനി സഭയുടെ ഭാഗമായ ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനമുണ്ടാകണമെന്നും ചർച്ച വേണമെന്നും താൻ തന്നെയാണ്  ആവശ്യപ്പെട്ടത്. എന്നാൽ ആ നീക്കങ്ങളെ തകർത്തത് ഓർത്ത‍ഡോക്സ് വിഭാഗമാണ്. പാത്രിയർക്കീസ് ബാവയെന്ന നിലയിൽ ആൽമീയ തലവനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് ഓർത്ത‍ഡോക്സ് സഭ വ്യക്തമാക്കണമെന്നും ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ കത്തിലൂടെ ആവശ്യപ്പെട്ടു.

മലങ്കരസഭയിലെ പളളികൾ സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വന്നെങ്കിലും പുതിയൊരു വാദ മുഖം തുറക്കാനാണ് യാക്കോബായ സഭയുടെ നീക്കമെന്നാണ് വിവരം. മലങ്കര സഭയിലെ പളളികൾ 1934 ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. എന്നാൽ സഭയുടെ ആൽമീയ പ്രതിപുരുഷനായി അന്തോക്യയിലെ പാത്രിയർക്കീസ് ബാവയെ അംഗീകരിക്കുന്നുവെന്നാണ് ഈ ഭരണ ഘടനയുടെ ആദ്യഭാഗത്ത് തന്നെ പറയുന്നത്. പാത്രിയർക്കീസ് ബാവയെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കുന്നില്ലെങ്കിൽ ഈ ഭരണഘടനയ്ക്കുതന്നെ നിലനിൽപ്പില്ലെന്ന വാദമുഖം ഉയർത്താനാണ് യാക്കോബായ വിഭാഗത്തിന്‍റെ ശ്രമം.  

click me!