
കണ്ണൂർ: കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.
അതേ സമയം, അഴിമതിക്കെതിരായ സദുദ്ദേശ പരാമർശമെന്ന് വിലയിരുത്തി പി പി ദിവ്യയെ ന്യായീകരിച്ച് തുടങ്ങിയ സിപിഎം കണ്ണൂർ ഘടകം, ജില്ലാ സമ്മേളനത്തിലെത്തുമ്പോൾ അവരെ പൂർണമായി തളളുന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനായിരുന്നു ജില്ലാ കമ്മിറ്റിയിൽ നിന്നും പിപി ദിവ്യയെ തരം താഴ്ത്തിയത്. ന്യായീകരിക്കാനാകാത്ത തെറ്റായ പരാമർശമെന്ന് പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ദിവ്യയെ അനുകൂലിച്ചും എതിർത്തും സമ്മേളനത്തിൽ ചർച്ചയുണ്ടായി. റിമാൻഡിൽ കഴിയുന്നതിനിടെ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പൊലീസും പാർട്ടിയും മാധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും വിമർശനം ഉയര്‍ന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam