
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോഗിയെ ചികിത്സിക്കുന്നതിൽ വീഴ്ചയെന്ന പരാതിയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പവർകട്ടുണ്ടെങ്കിൽ സർജറി നടത്തരുത്. അതിന് ശേഷം നടത്തണം. ആശുപത്രിയിൽ ജനറേറ്റർ വർക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
'ഇന്നത്തെ സാഹചര്യത്തിൽ പവർക്കട്ട് വേണ്ടി വന്നു. അത് വൈദ്യുത മന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ കൊണ്ട് ആശുപത്രിയിലെ കാര്യങ്ങൾ മുടങ്ങാൻ പാടില്ല. പവർകെട്ട് ഉണ്ടെങ്കിൽ സർജറി നടത്തരുത്. പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ- മുരളീധരൻ ചോദിച്ചു. അല്ലെങ്കിൽ ആശുപത്രിയിൽ ജനറേറ്റർ വാങ്ങി വെക്കണം. ഇത് രണ്ടും ചെയ്യാതെ അലംഭാവം കാണിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു,
ആശുപത്രിയിൽ വൈദ്യുതിയില്ലാതിരുന്നതിനാലാണ് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്‍സിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ കറണ്ടുണ്ടായിരുന്നില്ല. തുടർന്ന് രോഗിയ്ക്കൊപ്പം വന്നയാളെക്കൊണ്ട് മൊബൈൽ ഫോൺ വെളിച്ചം അടിപ്പിച്ച് മുറിവ് വെച്ചുകെട്ടുകയായിരുന്നു.ആശുപത്രിയിൽ ജനറേറ്റർ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുദിവസങ്ങളായി അത് പ്രവർത്തനരഹിതമാണെന്നാണ് വിവരം. എന്നാൽ പ്രശ്നം പരിഹരിക്കാൻ ആരും ഇടപെട്ടിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam