പൂന്തുറയിൽ സ്ഥിതി ഗുരുതരം, സൗകര്യം കൂട്ടും; പ്രതിഷേധം ഭയപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jul 10, 2020, 2:11 PM IST
Highlights

കൊവിഡ് വ്യാപനത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതെ കഴിയില്ല. ആരാണ് ഇന്നത്തെ സംഘർഷത്തിന് പ്രേരിപ്പിച്ചത് എന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആറാം തീയതി മുതൽ നടന്ന പരിശോധനയിൽ 243 പേര് പോസിറ്റീവായി. പ്രായം ചെന്ന 5000ൽ അധികം പേര്‍ പ്രദേശത്ത് ഉണ്ട്. അതിൽ തന്നെ 70 വയസ്സിന് മുകളിൽ ഉള്ള 2000ൽ അധികം പേരുണ്ടെന്നും ആരോഗ്യ മന്ത്രി പറ‍ഞ്ഞു. ഇത്രയധികം ജനങ്ങളെ വൈറസിൽ നിന്ന് രക്ഷിക്കാൻ കടുത്ത  നിയന്ത്രണങ്ങളല്ലാതെ വേറെ മാർഗമില്ല. നിയന്ത്രണം ലംഘിച്ചത് അപകടകരമെന്ന് ആരോഗ്യമന്ത്രി. 3 വാർഡുകളിൽ മുപ്പത്തിയൊന്നായിരത്തിലധികം പേരുണ്ട്

രോഗവ്യാപന തോത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും പൂന്തുറയിൽ കേന്ദ്രീകരിക്കുകയാണ്. പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പുറമെ നാട്ടുകാരായ സന്നദ്ധ പ്രവർത്തകരുടേയും സേവനം തേടിയിട്ടുണ്ട്.  ആന്റിജൻ പരിശോധനയ്ക്ക് എതിരെ പൂന്തുറയിൽ പ്രചാരണം ഉണ്ടായി. ആരാണ് ഇന്നത്തെ സംഘർഷത്തിന് പ്രേരിപ്പിച്ചത് എന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

സൗകര്യങ്ങളെല്ലാം പൂന്തുറയിൽ ഒരുക്കുന്നുണ്ട്. അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാൻ നടപടികളെടുത്തിട്ടുണ്ട്. പ്രദേശത്തെ രണ്ട് ആശുപത്രികളെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു . 

അവശ്യസാധനങ്ങളും മതിയായ ചികിത്സയും കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പൂന്തുറയിൽ പ്രതിഷേധം. റിപ്പോര്‍ട്ട് കാണാം: 

click me!