ആരോ​ഗ്യവകുപ്പിൽ വീണ്ടും വനിതാ മന്ത്രി ? ബാലഗോപാലിന് ധനവും രാജീവിന് വ്യവസായവും കിട്ടാൻ സാധ്യത

By Web TeamFirst Published May 19, 2021, 7:22 AM IST
Highlights

ധനകാര്യ മന്ത്രി  സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജിവിനും തദ്ദേശം എംവി ഗോവിന്ദനും നല്‍കാനാണ് ആലോചന. 

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. സിപിഎം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചേരും. സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ.

ധനകാര്യ മന്ത്രി  സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജിവിനും തദ്ദേശം എംവി ഗോവിന്ദനും നല്‍കാനാണ് ആലോചന. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ് എന്നിവരെ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലാണ് പരിഗണിക്കുന്നത്. വീണ ജോര്‍ജ്ജിന് ആരോഗ്യം കിട്ടാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആര്‍.ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകും. ഇല്ലെങ്കില്‍ തിരിച്ചാകാനാണ് സാധ്യത. കെ.രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പും പരിഗണനയിലുണ്ട്. 

വിഎന്‍ വാസവന് എക്സൈസ് നല്‍കിയേക്കും. വി ശിവന്‍കുട്ടിക്ക് സഹകരണവും ദേവസ്വം നല്‍കിയേക്കും. ഇതിനൊപ്പം വൈദ്യൂതിയും പരിഗണനയിലുണ്ട്. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് ആലോചിക്കുന്നുണ്ട്. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും നല്‍കാനാണ് നീക്കം. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം മറ്റൊരു പ്രധാനവകുപ്പ് നല്‍കുമെന്നും സൂചനയുണ്ട്. സിപിഐയില്‍ നിന്ന് കെ രാജന് റവന്യൂവും, പി പ്രസാദിന് കൃഷിയും, ജി ആര്‍ അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന. ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികനവും ലീഗല്‍ മെട്രോളജിയും നല്‍കും. 

click me!