അടുത്ത മൂന്നു മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

By Web TeamFirst Published May 17, 2020, 10:40 PM IST
Highlights

ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ ,എറണാകുളം ,തൃശ്ശൂർ ,കോഴിക്കോട് ,പാലക്കാട് ,വയനാട് ,മലപ്പുറം ,കണ്ണൂർ എന്നീ ‌ജില്ലകളിൽ  ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.  ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റിൻ്റെ സാന്നിധ്യം മൂലം കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. ഉംപുൺ ബുധനാഴ്ച തീരംതൊടുമെന്നാണ് പ്രവചനം. അപകട സാധ്യത മുന്നിൽ കണ്ട് ഒഡിഷയിലും പശ്ചിമബംഗാളിലും കൂടുതൽ ദുരന്തനിവാരണസേനയെ വിന്യസിച്ചിട്ടുണ്ട്. 

ഒഡിഷയിലെ പാരാദ്വീപിൽ നിന്ന് 980 കിലോമീറ്റ‍ർ അകലെയാണ് ഞായറാഴ്ച വൈകുന്നേരം ഉംപുണിൻ്റെ സ്ഥാനം. വടക്ക് ദിശയിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ നീങ്ങുന്നത്. അതിതീവ്രചുഴലിക്കാറ്റായതോടെ ഉംപുൺ ദിശമാറി വടക്ക് കിഴക്ക് നീങ്ങും. ബുധനാഴ്ച വൈകീട്ടോടെ പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ കരയിൽ  പ്രവേശിക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. 

ചുഴലിക്കാറ്റ് മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ഒഡീഷ - പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ അതിജാഗ്രത തുടരുകയാണ്. തീരമേഖലയിലുളളവരെ ഒഴിപ്പിക്കുന്നു. ദുരന്തനിവാരണസേനയുടെ 20 സംഘങ്ങളെ ഒഡ‍ിഷയിൽ വിന്യസിച്ചു. 685 അംഗ സേനയെ ബംഗാളിൽ നിയോഗിച്ചു. പ്രത്യേക ശ്രമിക് ട്രെയിനുകൾ റദ്ദാക്കി. 

അപായ സാധ്യത മേഖലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉംപുൺ പ്രഭാവത്തിൽ കിഴക്കൻ തീര സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഛത്തീസ്ഗഡിലും തെലങ്കാനയിലും മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. 

Read Also: സംസ്ഥാനത്ത് നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്...

 

click me!