
പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപെട്ട് രണ്ട് പേരെ കാണാതായി. മൂന്ന് പേരാണ് ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കില്‍പെട്ടത്. ഇതിൽ ഒരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാടാമ്പുഴ സ്വദേശികളായ മുഹമ്മദാലി, ഇര്‍ഫാൻ എന്നിവരെയാണ് കാണാതായത്. വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലായിരിക്കും അടുത്ത ദിവസങ്ങളിൽ മഴ ശക്തമാക്കുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തമാക്കുകയാണ്.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. തീരദേശത്ത് ശക്തമായ കടൽക്ഷോഭം തുടരുകയാണ്.
60 കിലോമീറ്റർ വരെ ദൂരത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam