
ശബരിമലയിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദർശന സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദർശന സമയവും രണ്ട് മണിക്കൂർ കൂട്ടിയിരുന്നു. ക്യു നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം മാറ്റിയത്. ഇന്ന് 62 ആയിരം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. ഇന്നലെ 76ആയിരം പേർ ദർശനം നടത്തിയിരുന്നു.സീസണിൽ ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയായിരുന്നു.
ശബരിമല ശുചീകരണത്തിന് പൊലീസ് തുടങ്ങിയ പുണ്യം പൂങ്കാവനത്തിന് ബദലുമായി തിരുവിതാങ്കൂർ ദേവസ്വം ബോർഡിൻറെ പവിത്രം ശബരിമല പദ്ധതി. ദേവസ്വം ബോർഡ് നീക്കം പുണ്യം പൂങ്കാവനം പദ്ധതിയെ പിന്നോട്ടടിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. 2011ലാണ് ശബരിമലയിലെ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ സർക്കാർ വകുപ്പുകളെയും ഭക്തരെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്. കേരള പൊലീസ് തുടക്കമിട്ട പദ്ധതി പെട്ടെന്ന് തന്നെ ശ്രദ്ധയാകർശിച്ചു. ഫലപ്രാപ്തി കണക്കിലെടുത്ത് കൂടുതൽ ഇടങ്ങിലേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണ് ബദൽ പദ്ധതിയുമായി ദേവസ്വം ബോർഡ് എത്തുന്നത്. ഇതോടെ പുണ്യം പൂങ്കാവനത്തിൽ പങ്കാളികളായിരുന്ന ദേവസ്വം ജീവനക്കാർക്ക് പവിത്രം ശബരിമലക്ക് ഒപ്പം പ്രവർത്തിക്കേണ്ടി വരും.
സന്നിധാനം , പമ്പ, നിലയ്ക്കൽ, എന്നിവടങ്ങൾ കൂടാതെ 12 ഇടത്താവളങ്ങളിലായാണ് പവിത്രം ശബരിമല നടപ്പാക്കുന്നത്. നിലവിലെ ദേവസ്വം കരാർ തൊഴിലാളികളായ വിശുദ്ധ സേനയുമായി സഹകരിച്ചാകും പ്രവർത്തനം. അതേസമയം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നുംഎല്ലാവരെയും ഉൾക്കൊള്ളിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam