ബാര്‍ കോഴക്കേസ്: മാണിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു

By Web TeamFirst Published Apr 10, 2019, 12:49 PM IST
Highlights

മാണി അന്തരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് തീരുമാനം. ഹൈക്കോടതിയിൽ വി എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയ ഹർജികളാണ് തീർപ്പാക്കിയത്

കൊച്ചി: ബാർ കോഴ കേസില്‍ മാണിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് തീരുമാനം. ഹൈക്കോടതിയിൽ വി എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയ ഹർജികളിലെ നടപടികളാണ് അവസാനിപ്പിച്ചത്.

കെ എം  മാണിക്ക് എതിരായ ബാർ കോഴ കേസിന്റെ  തുടരന്വേഷണ അനുമതിയിൽ സർക്കാർ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.  തിരുവനന്തപുരം സ്പെഷ്യൽ ജഡ്ജിയുടെ തുടരന്വേഷണ ഉത്തരവിൽ  പൊതുപ്രവർത്തകർക്ക് എതിരായ അന്വേഷണത്തിന് സർക്കാർ അനുമതി തേടണം  എന്ന അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.  ഇതായിരുന്നു വിഎസ് ഹർജിയിൽ ചോദ്യം ചെയ്തത്. 

ഈ കേസിന്റെ  തുടരന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യം ഇല്ലെന്നായിരുന്നു വിഎസിന്റെ വാദം. സർക്കാർ അനുമതി വേണം എന്ന നിയമ ഭേദഗതി വരുന്നതിന് മുൻപുള്ള കേസ് ആണിത്. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ താൻ നൽകിയ പരാതിയിൽ  2014ലാണ്  കേസ് രജിസ്ടർ ചെയ്തത്.  

പൊതു പ്രവർത്തകർക്കെതിരായ അന്വേഷണത്തിൽ സർക്കാർ അനുമതി തേടണം എന്ന ഭേദഗതി വന്നത് ഇക്കൊല്ലം ജൂലൈയിലാണ്. രണ്ടുമാസത്തിന് ശേഷം സെപ്റ്റംബറില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവും വന്നു.  അതുകൊണ്ടു തന്നെ തുടരന്വേഷണത്തിന് സർക്കാർ അനുമതിയുടെ ആവശ്യം ഇല്ലെന്നും. തുടരന്വേഷണത്തിന് ഹൈക്കോടതി ഇടപെടൽ ഉണ്ടാകണം എന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. 

click me!