പ്രവാസികൾക്ക് കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ്: പ്രതിപക്ഷ പ്രതിഷേധം ശക്തം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Jun 16, 2020, 9:36 AM IST
Highlights

പത്തനംതിട്ട സ്വദേശിയാണ് ഹർജി നൽകിയത്.റാപ്പിഡ് ടെസ്റ്റ് റിസൽട്ട് കൈയ്യിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട സ്വദേശിയാണ് ഹർജി നൽകിയത്.റാപ്പിഡ് ടെസ്റ്റ് റിസൽട്ട് കൈയ്യിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ 48 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നോര്‍ക്ക ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശി റജി താഴ്മൺ ആണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് റിസൽട്ട് കൈയ്യിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകണമെന്നും ഇതിനായി സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. 

അതിനിടെ വിഷയത്തില്‍ പ്രതിപക്ഷവും വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കി. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പ്രവാസികളെ മരണത്തിലേക്കു തള്ളിവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗള്‍ഫില്‍ ഇതിനോടകം 226 മലയാളികളുടെ ജീവന്‍ പൊലിഞ്ഞ കാര്യം മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം പി.കെ കുഞ്ഞാലിക്കു്ടി ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം പി കാസര്‍കോട്ട് ബുധനാഴ്ച നിരാഹാര സമരം നടത്തും.

കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനെതിരെ കോഴിക്കോട് എസ്.കെ സ്ക്വയറില്‍ മലബാ‍ർ ഡവലപ്മെന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ കത്തിച്ചായിരുന്നു പ്രതിഷേധം. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗത്തിനു ശേഷമാകും കൊവിഡ് ടെസ്റ്റിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക.

click me!