
കൊച്ചി: കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിനും കോർപ്പറേഷനും ഹൈക്കോടതിയുടെ നിർദ്ദേശം. പ്രശ്നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി കർമ സമിതി രൂപീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
പേരണ്ടൂർ കനാലിന്റെ നവീകരണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിർദ്ദേശം. നഗരവാസികൾക്ക് ഭാവിയിൽ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ സത്വര നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു. പ്രശ്ന പരിഹാരത്തിനായി സർക്കാർ രൂപീകരിച്ച ഉന്നതതല സമിതി നടപടികൾ ആരംഭിച്ചതായി അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഉന്നതതല സമിതി സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എജിയോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് പുറമെ സിറ്റി പൊലീസ് കമ്മീഷണറെക്കൂടി ഉന്നതതല കർമ്മ സമിതിയിൽ ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചു.
വെള്ളക്കെട്ട് തടയാൻ നടപടി നിർദ്ദേശിച്ച കോടതിയുടെ ആദ്യ ഉത്തരവ് പൊതുജനങ്ങൾക്കായി കൊച്ചി നഗരപരിധിയിലെ മാധ്യമങ്ങളിൽ സർക്കാർ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പേരണ്ടൂർ കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് നിരോധിച്ച് ഉത്തരവിറക്കിയതായും സർക്കാർ അറിയിച്ചു. പേരണ്ടുർ കനാൽ അടക്കം നഗരത്തിലെ അഞ്ച് കനാലുകളുടെ നവീകണത്തിന് ഡച്ച് കമ്പനിയുടെ സഹായം തേടിയിട്ടുണ്ടെനും സർക്കാർ അറിയിച്ചു. കേസ് 18ന് വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam