
കൊച്ചി: പിവി ശ്രീനിജിൻ എംഎൽഎയെ പൊതുവേദിയിൽ അപമാനിച്ചെന്ന പരാതിയിൽ പുത്തൻ കുരിശ് പോലീസ് എടുത്ത കേസിൽ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മാർച്ച് 3 വരെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് അന്വേഷണവുമായി സഹകരിക്കാൻ കോടതി സാബു എം ജേക്കബിന് നിർദ്ദേശം നൽകി. എന്നാൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്‍റെ പേരിൽ പീഡനം പാടില്ലെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുൻപ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി 20 കഴിഞ്ഞ മാസം 21 ന് പൂത്തൃക്കയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപന പ്രസംഗം എന്നതിലാണ് കേസ്. ജാമ്യം ലഭിക്കാവുന്ന 153 വകുപ്പാണ് പൊലീസ് സാബു എം ജേക്കബിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രസംഗത്തിലൂടെ പി വി ശ്രീനിജിൻ എം എല്‍ എയെ ഇകഴ്ത്തി കാണിക്കാനും മോശക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചതായി എഫ് ഐ ആറിലുണ്ട്. പി വി ശ്രീനിജിൻ എം എല്‍ എയെക്കൂടാതെ സി പി എം പ്രവര്‍ത്തകാരായ ശ്രുതി ശ്രീനിവാസൻ, ജോഷി വര്‍ഗീസ് എന്നിവരും സാബു എം ജേക്കബിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ജോഷി വര്‍ഗീസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരെയും നടത്തിയിട്ടില്ലെന്നാണ് സാബു എം ജേക്കബിന്‍റെ വിശദീകരണം. പ്രസംഗത്തിലെവിടെയും എംഎല്‍എയെന്നോ പേരോ പരാമര്‍ശിച്ചിട്ടില്ല. ട്വന്റി 20 പാര്‍ട്ടി കൂടുതല്‍ പഞ്ചായത്തുകളില്‍ സ്വാധീനമുറപ്പിക്കുകയാണ്. ഇതിലുള്ള അസഹിഷ്ണുതയാണ് പരാതിക്ക് പിന്നിലെന്നും കലാപാഹ്വാനം നടത്തുന്നത് സി പി എമ്മാണെന്നും സാബു എം ജേക്കബ്ബ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam