
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ സിപിഎം പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. പത്മകുമാറിന് എതിരായ നടപടി ഈ യോഗത്തിലുണ്ടാകുമെന്നാണ് വിവരം. എ. പത്മകുമാറിനെതിരെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നടപടി വേണമെന്ന് സമ്മർദ്ദം ചെലുത്തിയത് പത്തനംതിട്ട ജില്ലയിലെ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നാണ് സൂചന. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന നേതൃത്വത്തെ ഉന്നത വ്യക്തി നേരിട്ട് സമീപിക്കുകയായിരുന്നു. അതിനിടെ സ്വർണക്കൊള്ള കേസിൽ പ്രതിയായതിൽ എ. പത്മകുമാർ പാർട്ടിക്ക് വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം.തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. മറുപടി ദൂതൻ വഴിയാണ് പത്മകുമാര്‍ കൈമാറിയത്.
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിന് കഴിഞ്ഞ ദിവസം സി പി എം വിശദീകരണ നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് സൂചന. സംസ്ഥാന സമിതിയുടെ നിർദ്ദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. പത്മകുമാറിനുള്ള പാർട്ടി സംരക്ഷണം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ആയുധമാക്കും എന്ന് കണ്ടാണ് ഏറെ വൈകിയുള്ള സിപിഎമ്മിന്‍റെ പുറത്താക്കൽ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam