
തൃശൂര്‍: വിയ്യൂര്‍ ജയിലിന് പുതിയ അടുക്കള. വെറും അടുക്കളയല്ല. ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള. സംസ്ഥാനത്തെ ഒരു ജയിലില്‍ ഇതാദ്യമായാണ് ഒന്നര കോടി രൂപ ചെലവിട്ട് അത്യാധുനിക അടുക്കള നിര്‍മ്മിച്ചിരിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അകെ 840 തടവുകാരാണുളളത്. എല്ലാവര്‍ക്കും കൂടി രണ്ട് നേരത്തേക്ക് വേണ്ടത് ആകെ 350 കിലോ അരിയാണ്. ഇത് പാകം ചെയ്യാനാണെങ്കിലോ മണിക്കൂറുകളുടെ അധ്വാനവും.
എന്നാലിപ്പോള്‍ അരമണിക്കൂറിനകം മുഴുവൻ പേര്‍ക്കുമുളള ചോറ് തയ്യാറാകും. ആവിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തില്‍ വെള്ളം തിളപ്പിച്ച് അരി കഴുകി ഇട്ടാല്‍ മാത്രം മതി.
ഒറ്റനോട്ടത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ അടുക്കളയെന്ന് തോന്നും. സാമ്പാറും അവിയലും ഉണ്ടാക്കാൻ പ്രത്യേകം യന്ത്രങ്ങള്‍. പച്ചക്കറി കഴുകാനും അരിയാനും അത്യാധുനിക മെഷീൻ. നൂറു തേങ്ങ ചിരകിയെടുക്കാന്‍ വെറും അരമണിക്കൂര്‍ മതി.
ഇനി സിനിമയില്‍ കാണും പോലെ പാകം ചെയ്ത ഭക്ഷണം പാത്രത്തിലാക്കി വലിയ മുളവടിയില്‍ തൂക്കി കൊണ്ടു പോവുകയൊന്നും വേണ്ട. അടുക്കളയില്‍ നിന്ന് ഭക്ഷണം സെല്ലുകളിലേക്ക് കൊണ്ടുപോകാൻ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനവുമുണ്ട്.
നേരത്തെ 33 തടവുകാര്‍ രാപ്പകലില്ലാതെ പണിയടുത്താണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. അടുക്കള ഹൈടെക് ആയതോടെ ഇവരുടെ ജോലി ഭാരം കുറഞ്ഞു. തടവുകാരുടെ തുണിയും പുതപ്പുകളും അലക്കാനും വിദേശ നിര്‍മ്മിത യന്ത്രമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് ദിവസത്തെ പണി തീര്‍ക്കാനിനി പകുതി ദിവസം മതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam