
കൊച്ചി: കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹിജാബിൽ വിട്ട് വീഴ്ചയില്ലെന്ന സ്കൂൾ മാനേജ്മെന്റ് നിലപാട് അസഹിഷ്ണുതയുടെ ഉദാഹരണമെന്നും ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റിനെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച സെന്റ് റീത്താസ് സ്കൂളിനും അവധിയാണ്. എന്നാൽ സ്കൂളിൽ നിന്നും പുറപ്പെട്ട വിവാദങ്ങൾക്ക് അവസാനമാകുന്നില്ല. മന്ത്രി പറഞ്ഞിട്ടും സിബിഎസ്ഇ സ്കൂളിന് മുന്നിൽ രക്ഷയില്ല. ഹിജാബ് അനുവദിക്കില്ലെന്ന് സ്കൂൾ ഇന്നലെയും കടുപ്പിച്ച് പറഞ്ഞതോടെ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഇതിനായി എല്ലാ പിന്തുണയുമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി. സ്കൂളിനെ വിമര്‍ശിച്ചുളള വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റ് ആവശ്യം ഹൈക്കോടതി തത്കാലത്തേക്ക് നിരസിച്ചിട്ടുണ്ട്. എന്നാൽ രൂക്ഷമായ നിയമപോരാട്ടം വിദ്യാഭ്യാസ വകുപ്പും മുന്നിൽ കാണുന്നു.
സെന്റ് റീത്താസ് സ്കൂളിൽ നടക്കുന്നത് വിഭാഗീയ പ്രവർത്തനമെന്നും ഇതിനെതിരെ കൂട്ടായ്മ മുന്നോട്ട് വരണമെന്നും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ മതവിദ്വേഷം പടർത്തിയെന്ന് ചൂണ്ടിക്കാട്ടി സെന്റ് റീത്തസ് സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗം നൽകിയ പരാതിയുടെ വിവരങ്ങളും പുറത്ത് വന്നു. പിടിഎ അംഗമായ ജമീർ സൈബർ പോലീസിന് നൽകിയ പരാതി പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി. ശിരോവസ്ത്ര വിഷയത്തിൽ വർഗീയ ചേരിതിരിവിന് അവസരമൊരുക്കരുതെന്ന് നീതിപൂർവ്വമായി പരിഹരിക്കണമെന്നും കേരള മഹല്ല് കൂട്ടായ്മയും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam