
തിരുവനന്തപുരം: " മരിക്കും വരെ കിടക്കണമെന്ന് വിചാരിച്ച് പണിത വീടാണ്, കഷ്ടപ്പെട്ടുണ്ടാക്കിയതാണ്... എല്ലാവരും വന്ന് കണ്ടിട്ട് പോകുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല" കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട വലിയതുറക്കാരുടെ വിലാപമാണിത്. പത്തിലധികം വീടുകളിലാണ് ഇന്നലത്തെ കടലാക്രമണത്തിൽ വെള്ളം കയറിയത്. തുറമുഖ വകുപ്പിന്‍റെ ഒരു പഴയകെട്ടിടമടക്കം തകർന്നു വീണു. രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ചിത്രം: ബൈജു വി മാത്യു
ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിന്‍റെ തീരത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. തിരുവനന്തപുരം വലിയതുറയിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് കടൽ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം 20ലധികം വീടുകളിൽ വെള്ളം കയറി. നാട്ടുകാർ വീട് വിട്ടോടി. 250 മീറ്റർ ദൂരം കരയിലേക്ക് തിരമാലകളെത്തി.
ചിത്രം: ബൈജു വി മാത്യു
എല്ലാ വർഷവും കടലാക്രമണമുണ്ടാവാറുണ്ടെന്ന് ഇത് തടയാൻ ഫലപ്രദമായ സംവിധാനമില്ലാത്താണ് സ്ഥിതി രൂക്ഷമാവാൻ കാരണമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. വീടുകൾ സംരക്ഷിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് താൽക്കാലിക സംരക്ഷണ ഭിത്തി ഉണ്ടാക്കുയാണ് ഇവർ ഇപ്പോൾ.
ചിത്രം: ബൈജു വി മാത്യു
ഇന്നും നാളെയും 2 മീറ്ററിലധികം ഉയരത്തിൽ തിരമാലയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിലയത്തിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് കടലിൽ വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഇന്ത്യൻ മഹാ സമുദ്രത്തിന്‍റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കടൽക്ഷോഭത്തിന് കാരണം.
ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്തമഴയും പെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam