
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലുള്ള ഹൗസ് സർജൻമാരുടെ ജോലി സമയം ക്രമീകരിക്കുമ്പോൾ വിശ്രമ സമയം അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. ഹൗസ് സർജൻമാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങൾ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഫലപ്രദമായി നടപ്പിലാക്കാൻ പ്രിൻസിപ്പൽ ശ്രദ്ധിക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് 2022 ജൂൺ 6 ന് പാസാക്കിയ ഉത്തരവ് നടപ്പിലാക്കാനാണ് സർക്കാർ നിർദേശം നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോ പോലുള്ള വകുപ്പുകളിൽ ഇപ്പോഴും 30 മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന പരാതി ഗൗരവമായി പരിശോധിച്ച് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൃത്യമായ വർക്കിംഗ് മാന്വൽ ഇല്ലെന്നും അക്കാദമിക് മികവ് നേടുന്നതിന് പകരം മറ്റ് ജോലികളാണ് ചെയ്യിക്കുന്നതെന്നും പരാതിയിലുണ്ട്. കമ്മീഷന്റെ 2022 ലെ ഉത്തരവ് കൃത്യമായി നടപ്പിലാക്കണമെന്നാണ് പരാതിക്കാരനായ കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനന്ദുവിന്റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam