പെട്ടിമുടി ദുരന്തം; അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് സർക്കാർ വീട് നി‍‍ർമിച്ച് നൽകി

By Web TeamFirst Published Feb 15, 2021, 9:18 AM IST
Highlights

എട്ട് കുടുംബങ്ങൾക്ക് ലയങ്ങളിൽ നിന്ന് മോചനമായി. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് പുതിയ വീട്. 

ഇടുക്കി: പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് സർക്കാർ വീട് നി‍‍ർമിച്ച് നൽകി. വീടുകളുടെ താക്കോൽദാനം മന്ത്രി എം എം മണി നിർവഹിച്ചു. കണ്ണൻദേവൻ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവിട്ടാണ് വീടുകൾ നിർമിച്ചത്.

എട്ട് കുടുംബങ്ങൾക്ക് ലയങ്ങളിൽ നിന്ന് മോചനമായി. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് പുതിയ വീട്. മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച പട്ടയഭൂമിയിൽ കണ്ണൻദേവൻ കമ്പനിയാണ് വീട് നി‍ർമിച്ച് നൽകിയത്. വീടുകളുടെ താക്കോൽദാന ചടങ്ങ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഓൺലൈനിലൂടെ നിർവഹിച്ചു.

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികൾക്കുള്ള സഹായധനം സർക്കാർ കഴിഞ്ഞ മാസം കൈമാറിയിരുന്നു. ആദ്യഘട്ടത്തിൽ 44 അനന്തരാവകാശികൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പെട്ടിമുടി ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ 70 പേർക്കാണ് ജീവൻ നഷ്ടമായത്. നാല് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 12 പേർക്കായാണ് സർക്കാർ എട്ട് വീടുകൾ നിർമിച്ച നൽകിയത്.

click me!